സ്വന്തം ലേഖിക
തിരുവനന്തപുരം: ലളിതമായ രീതിയിൽ നീ സംഗീതം പകരണം എന്ന് ദേവരാജൻ മാസ്റ്റർ എന്നോട് പറഞ്ഞു. പരദേശിയിലെ ഗാനത്തിനു സംഗീതം പകരുന്ന കാലഘട്ടത്തിലായിരുന്നു മാസ്റ്ററുടെ ഈ ഉപദേശം. മാസ്റ്ററുടെ വാക്കുകൾ ഉൾക്കൊണ്ടാണ് തട്ടം പിടിച്ച് വലിക്കല്ലെ.... എന്ന ഗാനം വളരെ ലളിതമായ രീതിയിൽ ഞാൻ സൃഷ്ടിച്ചത്. സംഗീതസംവിധായകനും, ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ രമേശ് നാരായണന്റെതാണീ വാക്കുകൾ.
ജി. ദേവരാജന്റെ 95-ാം ജന്മവാർഷിക ദിനമായ ഇന്നലെ ശക്തിഗാഥ ക്വയർ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രമേശ് നാരായണൻ, ആദ്യകാല ഗായിക ലളിത തന്പി, ഗായകരായ ജി. ശ്രീറാം, മണക്കാട് ഗോപൻ, മുൻ എംഎൽഎ മോഹൻകുമാർ, സതീഷ് രാമചന്ദ്രൻ തുടങ്ങി 25 പ്രമുഖർ ദീപം തെളിയിച്ചാണ് ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. ജി. ദേവരാജന്റെ ശിഷ്യരും ശക്തിഗാഥയിലെ അംഗങ്ങളും പൂർവകാല ഗായകരും ആരാധകരും ഒന്നുചേർന്നപ്പോൾ വൈഎംസിഎ ഹാൾ ദേവരാജ് സ്മരണയിൽ ദീപ്തമായി. ജി. ദേവരാജൻ മാസ്റ്റർ തനിക്കു ഗുരുതല്യനാണ് എന്ന വാക്കുകളോടെയാണ് രമേശ് നാരായണൻ പ്രസംഗം തുടങ്ങിയത്. സംഗീതത്തോടുള്ള അർപ്പണം, പരീക്ഷണ മനസ്സ് അങ്ങനെ പലതും മാസ്റ്ററിൽ നിന്നും പഠിക്കേണ്ടതുണ്ട്.
മാസ്റ്ററുടെ കന്പോസിംഗിന്റെ ഒപ്പം പത്തുദിവസം ചിലവിടുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദേവരാജൻ മാസ്റ്ററുടെ കർണാടക സംഗീത കച്ചേരികൾ അതുല്യമാണ്. ആകാശവാണിയിൽ നിന്നും മറ്റും ലഭിക്കുന്ന ചില ശേഖരങ്ങൾ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. അസാധാരണമായ രീതിയിലാണ് മാസ്റ്റർ രാഗങ്ങൾ ആലപിച്ചിരിക്കുന്നത്. രമേശ് നാരായണൻ പറഞ്ഞു. ശക്തിഗാഥ എന്ന് നാമകരണം ചെയ്യുന്നതിനു മുന്പുള്ള മാസ്റ്ററുടെ ഗായക സംഘത്തിൽ ഗായകനായിരുന്നു താൻ എന്ന് പിന്നണി ഗായകൻ ജി. ശ്രീറാം പറഞ്ഞു. മാസ്റ്ററുടെ കീഴിൽ ഗാനങ്ങൾ പാടുവാൻ ഉള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. മാസ്റ്ററുടെ ശിക്ഷണത്തിൽ പാട്ടുകൾ പഠിച്ചു എന്നു പറയുവാൻ കഴിയില്ല. അത്രമേൽ അനന്തമായ സംഗീതമാണ് മാസ്റ്ററിന്റേത്. സംഘമായി പാടുന്നത് വളരെ എളുപ്പമാണെന്ന ധാരണയാണ് പലർക്കുമുള്ളത്.
എന്നാൽ ഒറ്റയ്ക്ക് പാടുന്നതിനെക്കാൾ വളരെയേറെ പ്രയാസമാണ് ക്വയർ ഗാനങ്ങൾ ആലപിക്കുന്നത്. ജനിച്ച കാലം മുതൽ അടുത്തറിയുന്ന ജി. ദേവരാജൻ മാസ്റ്ററെ, ദേവരാജൻ മാമൻ എന്നാണ് വിളിച്ചിരുന്നത് എന്ന വാക്കുകളോടെയാണ് ഒ.എൻ.വി കുറുപ്പിന്റെ മകനും സംഗീത സംവിധായകനുമായ രാജീവ് ഒ.എൻ.വി വേദിയിൽ എത്തിയത്. തന്റെ ഗാനങ്ങളിലൂടെ ഒരു സംഗീത സർവകലാശാല തന്നെയാണ് മാസ്റ്റർ നല്കിയിട്ടുള്ളത്. മോഹനം രാഗം തന്നെ അന്പത്തൊന്നു സിനിമാ ഗാനങ്ങളിൽ വളരെ വ്യത്യസ്തമായി ജി. ദേവരാജൻ ഉപയോഗിച്ചിട്ടുണ്ട്. അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാതെയാണ് മാസ്റ്റർ വിടചൊല്ലിയതെങ്കിലും അദ്ദേഹം നല്കിയ സംഗീത പൈതൃകം ഇന്നും സതീഷ് രാമചന്ദ്രനെ പോലുള്ള ശിഷ്യരിലൂടെ നിലനിർത്തപ്പെടുന്നുണ്ട്.
ജാതി മതമോ വർണമോ സാന്പത്തിക നിലയോ ഒന്നും നോക്കാതെ ശിഷ്യരെ സ്വന്തം ഹൃദയത്തോടുചേർത്ത ഗുരുനാഥനായിരുന്നു ജി. ദേവരാജൻ എന്ന് ഗായകൻ പന്തളം ബാലൻ പറഞ്ഞു. ശക്തിഗാഥയ്ക്കു മുന്പ് മാസ്റ്റർ നടത്തിയിരുന്ന ഗായക സംഘത്തിൽ ഗായകനായിരിക്കുവാൻ സാധിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ പല പ്രധാന സന്ദർഭങ്ങളിലും മാസ്റ്ററുടെ സ്നേഹവും കരുതലും അനുഭവിച്ചിട്ടുണ്ട്.
ശക്തിഗാഥ ക്വയറിന്റെ ആദ്യ അവതരണം കണ്ടക്ട് ചെയ്ത ആൽബർട്ട് വിജയൻ ആദ്യാനുഭവങ്ങൾ പങ്കുവച്ചു. കർണാടക സംഗീതജ്ഞനായ ദേവരാജൻ മാസ്റ്ററിനു ക്വയർ സംഗീതത്തിലെ സാങ്കേതികതയിലുള്ള ജ്ഞാനം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് സംഗീതസംവിധായകൻ ആൽബർട്ട് വിജയൻ പറഞ്ഞു. ആദ്യ അവതരണത്തിനു മുന്പ് ഒരുദിവസം അവധിയെടുത്തതിനു മാസ്റ്റർ വീട്ടിൽ കയറ്റാതെ കുറച്ചു സമയം നിർത്തിയ കഥയും ആൽബർട്ട് വിജയൻ പറഞ്ഞു. പത്തുമിനിട്ട് കഴിഞ്ഞപ്പോൾ മാസ്റ്റർ പറഞ്ഞത് - നീ ഇങ്ങ് കയറിവാ... കലാകാര·ാരോട് ഞാൻ വളരെ കർക്കശക്കാരനാണ്. പക്ഷേ നിന്റെ മുഖത്ത് നോക്കി ദേഷ്യപ്പെടുവാൻ കഴിയുന്നില്ല. എന്നാണ്. സംഗീതത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. സ്നേഹം വേറെ, സംഗീതം വേറെ എന്നാണ് മാസ്റ്റർ തന്നോട് പറഞ്ഞിരുന്നത്.
ശക്തിഗാഥയിലെ ആദ്യകാല ഗായകനായ ബിജോയ് ദേവരാജൻ മാസ്റ്ററുടെ കീഴിലുള്ള പരിശീലനം ഓർമിച്ചു. ദേവരാജൻ മാസ്റ്ററുടെ ശിഷ്യൻ എന്ന ബഹുമതി ജീവിതത്തിലെ വലിയ നേട്ടമായി കരുതുകയാണ്. അർക്കസൂര്യ ദിവാകര... എന്ന ഗാനം തങ്ങളെ കൊണ്ട് ആവർത്തിച്ചാവർത്തിച്ച് പാടിച്ച കഥ ബിജോയ് പങ്കുവച്ചു. മരിക്കാൻ ഞങ്ങൾക്കു മനസ്സില്ല എന്ന വിപ്ലവ ഗാനം പാടിപാടി തൊണ്ടയിൽ നിന്നും ചോര വന്നിരുന്നു. തങ്ങൾക്കുള്ള വെള്ളവും ഭക്ഷണവും എല്ലാം മാസ്റ്റർ തന്നെയാണ് നല്കിയിരുന്നത്. മാഷിനു ഇഷ്ടപ്പെട്ട നല്ല വേദികളിൽ മാത്രമേ ശക്തിഗാഥ ക്വയർ അവതരിപ്പിക്കുമായിരുന്നുള്ളൂ.
മാസ്റ്ററുടെ വീട്ടിൽ വച്ച് മാസ്റ്റർ പാടുന്ന പാരിജാതം തിരുമിഴി തുറന്നു എന്ന ഗാനം റെക്കോർഡ് ചെയ്യുവാൻ സാധിച്ച കാര്യം റെക്കോർഡിസ്റ്റ് ടെന്നിസണ് പറഞ്ഞു. ദേവരാജൻ മാസ്റ്ററുടെ സന്തതസഹചാരിയായിരുന്ന മധു മാസ്റ്റർ ക്വയർ ഗാനത്തിലേക്കു എത്തിയ കഥ പങ്കിട്ടു. ഒട്ടേറെ സാന്പത്തിക ബുദ്ധിമുട്ടുകൾ അതിജീവിച്ചാണ് മാസ്റ്റർ ക്വയർ മുന്നോട്ടു കൊണ്ടുപോയിരുന്നത്. അക്കാലത്ത് കവി പെരുന്പുഴ ഗോപാലകൃഷ്ണൻ, ബാലൻ തിരുമല തുടങ്ങിയവർ നല്കിയ പിന്തുണയും മധു ഓർമിച്ചു.
ജി. ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ് ഡയറക്ടറും ശക്തിഗാഥയുടെ ഇപ്പോഴത്തെ അമരക്കാരനുമായ സതീഷ് രാമചന്ദ്രൻ ആമുഖ പ്രസംഗം നടത്തി. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഗോപകുമാർ സാഹിതി പ്രസംഗിച്ചു. ശക്തിഗാഥയുടെ ക്വയർ അവതരണവും നടന്നു.
ദേവരാജ സ്മൃതികളിൽ ഒരു പകൽ....
11:21 PM Sep 27, 2022 | Deepika.com