തൊടുപുഴ: മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്ന് നാല് ആണ്കുട്ടികളെ കാണാതായി. തൊടുപുഴയിലും സമീപത്തുമുള്ള രണ്ട് സ്കൂളുകളിലായി പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ദിവസവും രാവിലെ 8.30ന് വിദ്യാർഥികൾ ഹോസ്റ്റലിൽ നിന്ന് സ്കൂൾ ബസിലാണ് വിദ്യാലയങ്ങളിലേക്ക് പോകുന്നത്. എന്നാൽ ഇന്നലെ രാവിലെ പതിവുപോലെ ബസ് എത്തിയിട്ടും നാലു പേരും എത്തിയില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർഥികൾ ഹോസ്റ്റലിൽ ഇല്ലെന്ന് വ്യക്തമായത്. ഇതോടെ ഹോസ്റ്റൽ അധികൃതർ തൊടുപുഴ പോലീസിൽ പരാതി നൽകി.
തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധു ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും രാത്രി വൈകിയും കുട്ടികളെ കണ്ടെത്താനായില്ല. ഇവർ എറണാകുളം, അടിമാലി ഭാഗത്തേയ്ക്ക് പോയിരിക്കാമെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കാണാതായ കുട്ടികൾ രാവിലെ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ചതായി ഹോസ്റ്റൽ വാർഡൻ പറയുന്നു. പിന്നീട് കുട്ടികൾ ഓരോരുത്തരായി ഹോസ്റ്റലിന്റെ മതിൽ ചാടി പുറത്തു പോയെന്നാണ് നിഗമനം.
ഹോസ്റ്റലിൽ നിന്ന് രക്ഷപ്പെടുമെന്ന് പലപ്പോഴായി ഇവർ പറഞ്ഞിരുന്നെന്ന് മറ്റ് കുട്ടികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളും തീരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. റെയിൽവേ പോലീസിനും ബസ് സ്റ്റാൻഡുകളിലെ പോലീസ് എയ്ഡ് പോസ്റ്റുകളിലേക്കും കുട്ടികളുടെ ചിത്രമടക്കമുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കുട്ടികളുടെ കൈയിൽ മൊബൈൽ ഫോണ് ഉള്ളതായി അറിവില്ല. തേവർകുടി, പണിക്കൻകുടി, പൂയംകുട്ടി എന്നിവിടങ്ങളിലുള്ളവരാണ് കാണാതായ കുട്ടികൾ.
അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള 73 കുട്ടികളാണ് ഹോസ്റ്റലിൽ കഴിയുന്നത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള പട്ടിക വർഗ വിഭാഗ വിദ്യാർത്ഥികളാണ് ഭൂരിഭാഗവും. ഇതിൽ അവധിക്ക് വീട്ടിൽ പോയ ഏഴ് പേർ ഒഴികെയുള്ള 66 പേർ ഇന്നലെ ഹോസ്റ്റലിൽ ഉണ്ടായിരുന്നു. വാർഡനു പുറമേ ഏഴ് ജീവനക്കാരാണ് ഹോസ്റ്റലിലുള്ളത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ കാണാതായ സമയത്ത് കുട്ടികളുടെ പക്കൽ മൊബൈൽ ഫോണുകൾ ഇല്ലായിരുന്നുവെന്നാണ് ഹോസ്റ്റൽ അധികൃതർ പറയുന്നത്. വിവരമറിഞ്ഞ് രണ്ട് കുട്ടികളുടെ രക്ഷിതാക്കൾ ഹോസ്റ്റലിലെത്തിയിരുന്നു.
ട്രൈബൽ ഹോസ്റ്റലിലെ നാലു കുട്ടികളെ കാണാതായി
11:11 PM Sep 27, 2022 | Deepika.com