പീരുമേട്: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ അധ്യക്ഷതയിൽ ഇന്ന് വീണ്ടും യോഗം ചേരും. കഴിഞ്ഞദിവസം എംഎൽഎ വിളിച്ച യോഗത്തിൽനിന്നു പഞ്ചായത്ത് പ്രസിഡന്റുമാരും പഞ്ചായത്ത് സെക്രട്ടറിമാരും കൂട്ടത്തോടെ വിട്ടുനിന്നത് വിവാദമായതിനെത്തുടർന്നാണ് ഇന്നു വീണ്ടും യോഗം ചേരുന്നത്. വാഴൂർ സോമൻ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ മണ്ഡലത്തിൽ ആകെയുള്ള ഒൻപതു പഞ്ചായത്തുകളിൽ എട്ടു പഞ്ചായത്ത് അധികൃതരും പങ്കെടുത്തില്ല. ഒരു സെക്രട്ടറിയും ഒരു അസിസ്റ്റന്റ് സെക്രട്ടറിയും മാത്രമാണു പങ്കെടുത്തത്. ഇതോടെ യോഗം ചേരാതെ പിരിയുകയായിരുന്നു.
പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു യോഗത്തിന് എത്തിയപ്പോൾ ചക്കുപള്ളം, കുമളി, അയ്യപ്പൻകോവിൽ, ഉപ്പുതറ, ഏലപ്പാറ, പെരുവന്താനം, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റുമാർ വിട്ടു നിന്നു. ഒൻപതു സെക്രട്ടറിമാരിൽ കൊക്കയാർ പഞ്ചായത്ത് സെക്രട്ടറി മാത്രമാണ് എത്തിയത്. പീരുമേട്ടിൽ നിന്ന് അസിസ്റ്റന്റ് സെക്രട്ടറി പങ്കെടുത്തു. നോഡൽ ഓഫീസറുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ കെ.പി. ദീപ യോഗത്തിന് എത്തിയിരുന്നു.
കൂട്ടമായി പഞ്ചായത്ത് അധികൃതർ യോഗം ബഹിഷ്കരിച്ചത് സംബന്ധിച്ചു നോഡൽ ഓഫീസർ ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകും. തെരുവുനായ്ക്കളെ പാർപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ, വാക്സിനേഷൻ പുരോഗതി എന്നിവ സംബന്ധിച്ച തീരുമാനം എടുക്കേണ്ട യോഗമാണു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അലംഭാവം മൂലം ചേരാനാകാതെ പോയത്. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ഓരോ നിയമസഭാ മണ്ഡലത്തിലും എംഎൽഎയുടെയും നോഡൽ ഓഫീസർമാരുടെയും നേതൃത്വത്തിൽ യോഗം ചേർന്നു പദ്ധതി തയാറാക്കണം എന്നാണ് സർക്കാർ ഉത്തരവ്. പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചയത്ത് സെക്രട്ടറിമാർ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എൻജിഒകൾ, വ്യാപാരി വ്യവസായി സംഘടനകൾ, സാമൂഹ്യ സംഘടന ഭാരവാഹികൾ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ ഈ വിഭാഗങ്ങളിൽനിന്നും കാര്യമായ പങ്കാളിത്തം ഉണ്ടായില്ല.
തെരുവുനായ നിയന്ത്രണം: ഇന്നു വീണ്ടും യോഗം
10:36 PM Sep 27, 2022 | Deepika.com