പെരുമ്പടവ്: പയ്യന്നൂർ താലൂക്കിലെ പാണപ്പൂഴ വില്ലേജിലും, എരമം കുറ്റൂർ ഗ്രാമ പഞ്ചായത്തിലെ വെള്ളോറ വില്ലേജിലും ഉൾപ്പെട്ട മലയോര മേഖലയിലെ ആലക്കാട്, പാലുവള്ളി കോയിപ്ര കൂടിച്ചേരുന്ന ഏക്കറ് കണക്കിന് സ്വാകാര്യ വ്യക്തികളുടെയും റവന്യൂഭൂമി ഉൾപ്പെടെ കയ്യേറി ചെങ്കല്‍ ഖനനം. വർഷങ്ങളായി നാട്ടുകാർ കളക്ടർ ഉൾപെടെ റവന്യൂ, പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ശാശ്വത പരിഹാരം ഇല്ല.
എരമംകുറ്റൂർ പഞ്ചായത്ത് ഓഫിസിൽ പരാതി വാങ്ങാൻ പോലും ഉദ്യോഗസ്ഥർ മടി കാണിക്കുകയും, വെള്ളോറ വില്ലേജ് ഓഫീസിൽ നിന്നും നാളിതുവരെ സ്ഥലം സന്ദർശിക്കാൻ പോലും അധികൃതർ തയാറായിട്ടില്ലെന്നും പരാതി ഉയരുന്നു. ജിയോളജി വകുപ്പിന്റേയോ, റവന്യൂവകുപ്പിന്റേയോ അനുമതിയുമില്ലാതെ ഇവിടെ പ്രവര്‍ത്തിക്കുന്നത് അമ്പതിലധികം ക്വാറികള്‍ ആണ്.
കുട്ടികൾ കളിക്കാനും കളി കാണുന്നതിനും നിരവധിപേർ സന്ദർശിക്കുന്ന ഈ പാറിയിൽ നൂറിലധികം അടി താഴ്ച്ചയിൽ ഖനനം നടത്തിയിട്ടും കുഴികൾ മൂടാത്തതിനാൽ അപകടം പതിയിരിക്കുന്ന പത്ത് പണകൾ ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ക്വാറി മാഫിയ പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഖനനം കാരണം സ്വസ്ഥമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറയുന്നു.
നിരവധി ജൈവ വൈവിദ്യങ്ങളുടെ കലവറയായ പാലുവള്ളി, ആലക്കാട്, ഊരടി തുടങ്ങിയ മലപ്രദേശങ്ങളിലേക്ക് നടന്നെത്തിയാല്‍ ചോര പടര്ന്നപോലെ ചെങ്കല്‍ ക്വാറികള്‍ കാണാം. കൃത്യമായ രേഖകളോ അതിരുകളോ അനുമതിയോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയാണ് ഏറേയും. നോക്കെത്താ ദൂരത്തോളം കല്ലുകള്‍ മുറിച്ചെടുക്കുകയാണ്.
തിമിരി ദേവസ്വത്തിന്റെ സ്ഥലം കൂടാതെ മിച്ചഭൂമിയിലും യാതൊരു രേഖകളുമില്ലാത്ത സ്വകാര്യ ഭൂമിയിലും രാപ്പകലില്ലാതെ ഖനനം നടക്കുന്നു. വരുന്നവര്‍ അതിരിട്ട് തിരിച്ച് സ്ഥലം കൈവശപ്പെടുത്തുകയാണ്. പാറക്കുളങ്ങൾ പോലും നെടുകെ പിളർത്തികൊണ്ട് പോകുമ്പോളും അധികാരികളുടെ മൗനം അപകടമാണ്.
പൊടിയും ശബ്ദവും ഒരു വശത്ത്. കിണറ്റിലെ വെള്ളം കലങ്ങുന്നതിനാലുള്ള ദുരിതം മറുവശത്ത്. കൂടാതെ റോഡിലൂടെ ചീറപ്പായുന്ന ലോറികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് രൂപീകരിച്ചിരിക്കുന്ന ജനകീയ കമ്മിറ്റി ആഭിമുഖ്യത്തിൽ സമരവുമായി മുന്നോട്ട് പോകുവാനാണ് നാട്ടുകാരുടെ തീരുമാനം
നാടിന് ദുരിതമായി ചെങ്കല്ക്കൊള്ള
12:57 AM Sep 27, 2022 | Deepika.com