മട്ടന്നൂർ: ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് മട്ടന്നൂർ മേഖലയിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ട വ്യാപാര സ്ഥാപനങ്ങളിൽ പോലീസ് പരിശോധന നടത്തി.
കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനിടെയുണ്ടായ അക്രമത്തിലെ പ്രതികളെ കണ്ടെത്തുന്നതിനും മറ്റുമാണ് പരിശോധന നടത്തിയത്. പാലോട്ടുപള്ളി, നടുവനാട് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ പരിശോധനയ്ക്ക് പോലീസെത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഞായറാഴ്ചയും മട്ടന്നൂർ, ഉളിയിൽ, പാലോട്ടു പള്ളി ഭാഗത്തിൽ പരിശോധന നടത്തിയിരുന്നു. ഇന്നലെ നടന്ന പരിശോധനയിൽ ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
പയ്യന്നൂര്‍: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പയ്യന്നൂര്‍ പോലീസ് റെയ്ഡ് നടത്തി. രാമന്തളി വടക്കുമ്പാട്ടെ ശുഹൈബ് (33), നര്‍ഷാദ് (25) എന്നിവരുടെ വീടുകളിലും പയ്യന്നൂര്‍ വൈറ്റ് സിറ്റി കോംപ്ലക്സിലെ മൊബൈല്‍ ഹബ് എന്ന സ്ഥാപനത്തിലുമാണ് പോലീസ് പരിശോധന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ പയ്യന്നൂര്‍ ടൗണിലെത്തി കടകളടപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റു ചെയ്ത ശുഹൈബും നര്ഷാദും റിമാന്‍ഡിലാണ്. ഇവരുടെ വീടുകളിലാണ് പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് കെ. നായര്‍, എസ്ഐ പി.വിജീഷ് എന്നിരടങ്ങുന്ന സംഘം പരിശോധന നടത്തിയത്.പരിശോധനകളില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടതൊന്നും കണ്ടുകിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പഴയങ്ങാടി മാട്ടൂലിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ പഴയങ്ങാടി പോലിസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി.
മാട്ടൂൽ വായനശാലയ്ക്ക് സമീപത്തെ ഹോം ടക്ക്, മാട്ടൂൽ സെൻട്രലിലെ സല ഗോൾഡ്, മാട്ടൂൽ സൗത്ത് മടക്കര റോഡിലെ മൊബൈൽ മാർട്ട് എന്നിവിടങ്ങളിലാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എൻ സന്തോഷ് കുമാർ, പ്രിൻസിപ്പൽ എസ്ഐ രൂപ മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
റെയ്ഡ് തുടരുന്നു
12:55 AM Sep 27, 2022 | Deepika.com