നെന്മാറ : മൂപ്പു കുറഞ്ഞ നെല്ലിനങ്ങൾ വിളയിറക്കിയ നെൽപ്പാടങ്ങളിൽ കൊയ്ത്തിനു തുടക്കമായി. തമിഴ്നാട്ടിൽ നിന്നുള്ള കൊയ്ത്ത് യന്ത്രങ്ങളാണ് ഇക്കുറിയും നെൽപ്പാടങ്ങളിൽ എത്തിയത്. പോത്തുണ്ടി, ചാത്തമംഗലം, പുത്തൻതറ, നെ·ാറ മേഖലകളിൽ പകൽ മഴ കുറഞ്ഞ ദിവസങ്ങൾ ആയതും കനത്ത ചൂടുള്ള വെയിലും നെന്മണികൾ പെട്ടെന്ന് പഴുത്ത് പാകമാകാൻ സൗകര്യമായി.
കൂടുതൽ നെൽപ്പാടങ്ങൾ കൊയ്ത്തിന് പാകമാകാത്തതിനാൽ എല്ലാ ഏജന്റുമാരുടെ പക്കലും ഒന്നും രണ്ടും കൊയ്ത്തു യന്ത്രങ്ങൾ മാത്രമാണ് എത്തിയിരിക്കുന്നത്.
കൊയ്ത്തു സജീവമാകുന്നതോടെ കൂടുതൽ കൊയ്ത്ത് യന്ത്രങ്ങൾ എത്തുമെന്ന് ഏജന്റ്മാർ പറയുന്നു. ഒന്നാം വിളയ്ക്ക് കർഷകർ വൈക്കോൽ പ്രതീക്ഷിക്കാത്തതിനാൽ വൈക്കോൽ പൊടിഞ്ഞു പോകുന്ന തരത്തിലുള്ള യന്ത്രങ്ങളാണ് കൂടുതലും എത്തിയിരിക്കുന്നത്. നെൽപ്പാടങ്ങളിലെ വെള്ളത്തിൽ വീണ ഒന്നാം വിള വൈക്കോൽ സംഭരിച്ച് സൂക്ഷിക്കാൻ കർഷകർക്ക് കഴിയുകയില്ല. രണ്ടാം വിളയിൽ മാത്രമാണ് വൈക്കോൽ കർഷകർ സംഭരിക്കാറുള്ളത്.
ആയതിനാൽ വൈക്കോൽ കിട്ടാത്ത കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്തു കഴിഞ്ഞാൽ മണ്ണിൽ ഉഴുതു ചേർക്കുകയാണ് പതിവ്. ആലത്തൂർ താലൂക്കിൽ കൊയ്ത്ത് യന്ത്രങ്ങളുടെ വാടക ഏകീകരിച്ച് ചളിയിൽ ഓടുന്ന യന്ത്രത്തിന് മണിക്കൂറിന് 2300 രൂപയും ടയർ ഉപയോഗിച്ച ഓടുന്ന യന്ത്രത്തിന് 1500 രൂപയും കൊയ്ത്തു കൂലിയായി നിശ്ചയിച്ചെങ്കിലും ചിറ്റൂർ താലൂക്കിൽ കൊയ്ത്തു കൂലി 2400 രൂപയ്ക്കാണ് ഇപ്പോൾ കൊയ്ത്തു നടത്തുന്നത്. ഒന്നാം വിള കൊയ്ത്ത് ആരംഭിച്ചെങ്കിലും നെല്ല് സംഭരണത്തിന് സപ്ലൈകോ മില്ലുകളുമായുള്ള കരാർ ആവാത്തത് എത്ര ദിവസം നെല്ല് ഉണക്കി സൂക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കർഷകർ.
ഒന്നാം വിള കൊയ്ത്തിനു തുടക്കം; പ്രതീക്ഷയോടെ കർഷകർ
12:10 AM Sep 27, 2022 | Deepika.com