ഷൊർണൂർ: അട്ടപ്പാടിയുടെ ചുരമിറങ്ങി വന്ന കാടിന്റെ മക്കൾക്ക് രാഹുൽ ഗാന്ധിയുമായി നടത്തിയ സംവാദം ഹൃദയസ്പർശിയായി. പട്ടാന്പി രാജപ്രസ്ഥം ഓഡിറ്റോറിയമായിരുന്നു വേദി. മണ്ണിന്റെ മക്കളുമായി സംവദിക്കാനും ആശയ വിനിമയം നടത്താനും രാഹുൽഗാന്ധി തന്നെയാണ് മുൻകൈ എടുത്തത്. പാലക്കാട് ജില്ല വഴിയാത്ര കടന്നുപോകുന്പോൾ അട്ടപ്പാടി ആദിവാസി മേഖലകളിൽ ഇവർ അനുഭവിക്കുന്ന വേദനകളും യാതനകളും കൂടി പങ്കുവെക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് അട്ടപ്പാടിയിലെ മൂപ്പന്മാരും കലാകാരന്മാരും അടങ്ങുന്ന സംഘവുമായി അനുഭവങ്ങൾ പങ്കുവെക്കാൻ രാഹുൽഗാന്ധി സമയം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം 20 പേരാണ് അട്ടപ്പാടിയിലെ ആറു ഉൗരുകളിൽ നിന്നായി എത്തിയത്. ഇവർ അനുഭവിക്കുന്ന പ്രയാസങ്ങളും സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളും സംവാദത്തിൽ ചർച്ചയായി. എല്ലാം അനുഭാവപൂർവ്വം കേട്ടിരുന്ന രാഹുൽ ഗാന്ധി ഇവരുടെ കഴിവുകളെ പ്രശംസിക്കാനും തയ്യാറായി.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വരാൻ ആദിവാസി മേഖലകളിൽ ഉള്ളവർക്ക് സാധിക്കുകയുള്ളൂ എന്ന് അട്ടപ്പാടി ഉൗരിൽ നിന്നും എത്തിയ മുരളി കൃഷ്ണൻ എന്നിവരോട് രാഹുൽ ഗാന്ധി പറഞ്ഞു. സ്വന്തം സഹോദരനോടെന്ന പോലെയാണ് രാഹുൽ ഗാന്ധിയുമായി അട്ടപ്പാടിയുടെ മക്കൾ തങ്ങളുടെ ദുഃഖങ്ങളും സ്വപ്നങ്ങളും പങ്കുവെച്ചത്. ഇവരുടെ തനത് കലാരൂപങ്ങൾ രാഹുലിന് മുന്പിൽ അവതരിപ്പിക്കുകയും ചെയ്തു.
എല്ലാം കൗതുകത്തോടുകൂടി, ക്ഷമയോടുകൂടി കണ്ടിരുന്ന രാഹുൽ ഗാന്ധി ഇവരുടെ കഴിവുകളെ അഭിനന്ദിക്കുകയും ചെയ്തു. അട്ടപ്പാടി ഗോത്രവർഗക്കാർക്കിടയിൽ അനുഷ്ഠാന കലാരൂപമായി നിലനിൽക്കുന്ന പരിപാടികളാണ് രാഹുലിന് മുന്പിൽ അവതരിപ്പിക്കപ്പെട്ടത്.
സമയത്തിന്റെ പരിമിതി മൂലം കൂടുതൽ സമയം ഇവരോടൊപ്പം ചെലവഴിക്കാൻ സാധിക്കാത്ത സാഹചര്യം രാഹുൽ വിശദീകരിച്ചു. വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരുമായും രാഹുൽഗാന്ധി ആശയവിനിമയം നടത്തി. കോണ്ഗ്രസ് നേതാക്കന്മാരായ ജയറാം രമേശ്, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, വി.ടി. ബൽറാം എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.
കാടിന്റെ മക്കൾക്ക് രാഹുൽ ഗാന്ധിയുമായി നടത്തിയ സംവാദം ഹൃദയസ്പർശിയായി
12:07 AM Sep 27, 2022 | Deepika.com