ഷൊർണൂർ: ഉറക്കമില്ലാതെ ഷൊർണൂരും, നേതാക്കളും. ഭാരത് ജോഡോ യാത്രക്ക് അർദ്ധരാത്രി മുതൽ തന്നെ പ്രവർത്തകർ ഒഴുകിയെത്തി. രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയെ വരവേൽക്കാനും, സ്വീകരിക്കാനുമുള്ള തയ്യാറെടുപ്പ് തലേന്ന് തന്നെ ഷൊർണൂരിൽ ജില്ലാ നേതൃത്വം ആരംഭിച്ചിരുന്നു. വി.കെ. ശ്രീകണ്ഠൻ എംപി യാണ് സംഘാടക സമിതിക്ക് വേണ്ടി തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകിയത്.
കൊടിതോരണങ്ങൾ കൊണ്ടും, നാടൻ കലാരൂപങ്ങൾ കൊണ്ടും അലങ്കരിച്ച ഷൊർണൂർ ത്രിവർണങ്ങളാൽ പുതുമോടിയണിഞ്ഞു. ഒരുക്കങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയ ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കൾക്കും, ഷൊർണൂരിനും ഉറക്കമില്ലാത്ത ദിവസമായിരുന്നു കടന്നു പോയത്.
ചെറുസംഘങ്ങളായി വാഹനങ്ങളിൽ ഒഴുകിയെത്തിയ പ്രവർത്തകർ ഭാരതപ്പുഴയോരത്തും, എസ്എംപി ജംഗ്ഷനിലും, കൊച്ചി പാലത്തിന് സമീപവും തന്പടിച്ചു. എന്നാൽ പുലർച്ചെ നാലു മണിയായപ്പോഴേക്കും നൂറുകണക്കിനാളുകൾ ഒഴുകിയെത്തി.
രാവിലെ ആറരക്കാണ് യാത്ര ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർക്കൊപ്പം തൃശൂർ ജില്ലയിൽ നിന്ന് ഭാരതപ്പുഴയുടെ തീരം താണ്ടി പാലക്കാട് ജില്ലയുടെ പരിപാടിക്ക് തുടക്കം കുറിക്കുന്ന എസ് എംപി ജംഗ്ഷനിലെത്തിയപ്പോഴേക്കും ഇവിടെ ജനസഹസ്രങ്ങളാൽ നിറഞ്ഞിരുന്നു. രാഹുലിനെ കണ്ടതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി.
എല്ലാവരേയും കൈ വീശി അഭിവാദ്യം ചെയ്തും, ചിലരോട് കുശലം പറഞ്ഞും, നിറഞ്ഞ ചിരിയോടെ കാണികളുടെ ഹൃദയം കവർന്നും രാഹുൽ ഷൊർണൂരിൽ പാലക്കാടിന്റെ യാത്രക്ക് തുടക്കം കുറിച്ചു. നാടും നഗരവും നെഞ്ചിലേറ്റിയ യാത്രക്ക് റോഡിനിരുവശവും നിരന്ന് നിന്ന് ജനങ്ങൾ അഭിവാദ്യങ്ങളർപ്പിച്ചു.
ആവേശത്തിമിർപ്പിൽ ഭാരത് ജോഡോ യാത്ര പര്യടനം
12:07 AM Sep 27, 2022 | Deepika.com