തിരുവനന്തപുരം: അന്തരിച്ച സിനിമ സംവിധായകൻ അശോകന് ഇന്ന് തലസ്ഥാനം വിട നൽകും. രാവിലെ ഒന്പത് മുതൽ 10.30 വരെ അദ്ദേഹത്തിന്റെ ഭൗതിക ദേഹം തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വർക്കലയിലെ പുല്ലാനിക്കോട് കുടുംബവീട്ടിലേക്ക് കൊണ്ടു പോകും.
വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടക്കും. സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വർക്കല സ്വദേശി രാമൻ അശോക് കുമാർ (60) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത് പതിറ്റാണ്ടുകൾക്ക് മുന്പ് പേരു ഉറപ്പിച്ച അദ്ദേഹം വർണ്ണം സിനിമയുടെ സംവിധായകനായിരുന്നു. അശോകൻ താഹ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പിറവി കൊണ്ടു. ശശികുമാറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള അശോകൻ അദ്ദേഹത്തിന്റെ 35 ൽ അധികം സിനിമകളിൽ സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.വിവാഹത്തിനുശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തന കേന്ദ്രം മാറ്റിയ അശോകൻ ബിസിനസിൽ മുഖ്യശ്രദ്ധ പതിപ്പിച്ചു.
അതിനിടെ കൈരളി ടിവിയുടെ തുടക്കത്തിൽ കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാനസർക്കാർ അവാർഡ് ലഭിച്ചു.ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോണ് എന്ന ഐടി കന്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു. ഭാര്യ: സീത. ഗവേഷണ വിദ്യാർഥിയായ അഭിരാമി മകളാണ്.
സംവിധായകൻ അശോകന് ഇന്ന് തലസ്ഥാനം വിട നൽകും
11:37 PM Sep 26, 2022 | Deepika.com