ആലപ്പുഴ: കുട്ടനാടിന്റെ സൗന്ദര്യം നുക രാൻ കുറഞ്ഞ ചെലവിൽ വീണ്ടും സൗകര്യമൊരുക്കിയിരിക്കുകയാണ് ജലഗതാഗതവകുപ്പ്. പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരേ പോലെ ഉപകാരപ്രദമാകുന്ന ടൂറിസം കം പാസഞ്ചര്‍ സര്‍വീസാണിത്.
ആലപ്പുഴ ബോട്ടുജെട്ടിയില്‍നിന്നും പുറപ്പെട്ട് പുന്നമട, വേമ്പനാട് കായല്‍ വഴി കൈനകരി റോഡുമുക്കില്‍ എത്തി തിരികെ മീനപ്പള്ളി കായല്‍, പള്ളാത്തുരുത്തി, പുഞ്ചിരി വഴി ആലപ്പുഴ ബോട്ടുജെട്ടിയില്‍ തിരിച്ചെത്തും വിധമാണ് സര്‍വീസ്.
സീ കുട്ടനാട് മാതൃകയില്‍ നേരത്തേയുണ്ടായിരുന്ന സര്‍വിസ് അത്യാധുനികരീതിയില്‍ സജ്ജീകരിച്ചാണ് നീറ്റിലിറക്കുന്നത്. ഇരുനില മാതൃകയിലുള്ള സീ കുട്ടനാട് ബോട്ടില്‍ ഒരേ സമയം 90 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. 30 സീറ്റുകളാണ് മുകളിലെ നിലയിലുള്ളത്. താഴത്തെ നിലയില്‍ 60 സീറ്റുണ്ട്. അപ്പര്‍ഡെക്കിൽ 120 രൂപയും താഴത്തെ നിലയില്‍ 46 രൂപയുമാണ് നിരക്ക്. അപ്പര്‍ഡെക്കിൽ ഒരുവശത്തേക്ക് 60 രൂപയും താഴത്തെ നിലയില്‍ ഒരുവശത്തേക്ക് 23 രൂപയുമാണ് നിരക്ക്.
രാവിലെ 5.30 മുതല്‍ സര്‍വീസ് തുടങ്ങും. ആലപ്പുഴ ബോട്ടുജെട്ടിയില്‍നിന്ന് രാവിലെ 8.30, 10.45, ഉച്ചകഴിഞ്ഞ് 1.30, 4.45 എന്നിങ്ങനെയാണ് സര്‍വീസുള്ളത്. എട്ടു നോട്ടിക്കല്‍ മൈല്‍ (15-16 കിലോമീറ്റര്‍ ) വേഗത്തിലാകും സർവീസ്. ഏകദേശം രണ്ടര മണിക്കൂറാണ് യാത്രാ സമയം.
ഭക്ഷണം വിതരണം ചെയ്യാന്‍ കഫ്റ്റീരിയയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടനാട്ടില്നിന്നുള്ള നാടന്‍ ലഘുഭക്ഷണങ്ങള്‍ ബോട്ടില്‍ ലഭിക്കും.
1.90 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തി ഐആര്‍എസ് ക്ലാസില്‍ സ്റ്റീലിലാണ് ബോട്ട് നിര്‍മിച്ചിട്ടുള്ളത്.
സീ കുട്ടനാട് ബജറ്റ് ടൂറിസവുമായി ജലഗതാഗത വകുപ്പ്
10:45 PM Sep 26, 2022 | Deepika.com