കാസര്‍ഗോഡ്: ജില്ലയില്‍ നിന്ന് ജോലിക്രമീകരണപ്രകാരവും സേവന വ്യവസ്ഥയിലും മാറിപോകുന്ന ജീവനക്കാരുടെ സ്ഥലം മാറ്റം റദ്ദു ചെയ്ത് അടിയന്തരമായി തിരിച്ചു വിളിക്കേണ്ടതാണെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇക്കാരണങ്ങളാല്‍ പല ഓഫീസുകളുടെയും പ്രവര്‍ത്തനം താളം തെറ്റുകയാണ്. ജില്ലയില്‍ ജോലി ക്രമീകരണ വ്യവസ്ഥയില്‍ സ്ഥലം മാറ്റം അനുവദനീയമല്ല. ജീവനക്കാരുടെ അഭാവം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്ന സാഹചര്യത്തില്‍ ശമ്പളം ഇവിടെ നിന്ന് കൈപ്പറ്റി സ്വന്തം ജില്ലയില്‍ ജോലി ചെയ്യുന്ന ക്രമീകരണം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രിഫാബ്രിക്കേറ്റഡ് മാതൃകയിലുള്ള ടിബി സെന്റര്‍ നിര്‍മാണം ഉടന്‍ ആരംഭിക്കണം. ഐസോലേഷന് വാര്‍ഡും ഇവിടെ തയ്യാറാക്കേണ്ടതുണ്ട്. ആശുപത്രി വളപ്പില്‍ സൗകര്യമില്ലെങ്കില്‍ പുറത്ത് അതിന് സൗകര്യമുള്ള സ്ഥലം കണ്ടെത്തണം. ജനറല്‍ ആശുപത്രിയിലെ രാത്രികാല പോസ്റ്റ്മോര്‍ട്ടം എത്രയും വേഗം പുനരാരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഫോറന്‍സിക് മെഡിസിന് വിഭാഗത്തില്‍ ഒരു അസി.സര്‍ജനെ നിയമിച്ചിട്ടുണ്ട്.
തെരുവ് നായ പ്രതിരോധത്തിനായി മംഗല്പാടി, മുളിയാര്‍, ഒടയഞ്ചാല്‍ എന്നിവിടങ്ങളില്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അറിയിച്ചു. പ്രതിരോധ കുത്തിവെപ്പിന് സ്റ്റാര്‍ട്ട് പദ്ധതി ആരംഭിച്ചു. ആവശ്യമെങ്കില്‍ പട്ടിപിടുത്തത്തില്‍ പരിശീലനം നല്കി പ്രത്യേക ടീമിനെ സജ്ജമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ജില്ലയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ അഭാവം പരിഹരിക്കണമെന്നും നിര്‍ദ്ദേശിച്ചു. വളര്‍ത്തുമൃഗങ്ങളുടെ ചികിത്സയ്ക്ക് ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും സൗകര്യം ലഭ്യമാകുന്നുണ്ട്. വെറ്റിനറി ഉപകേന്ദ്രങ്ങളിലാണ് ജീവനക്കാരുടെ അഭാവം ബാധിക്കുന്നതെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുല്ല, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, എഡിഎം എ.കെ.രമേന്ദ്രന്‍, കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജില്ലാ വികസന സമിതി യോഗം ചേർന്നു
01:05 AM Sep 26, 2022 | Deepika.com