കൽപ്പറ്റ: 31 വർഷം മുന്‍പത്തെ സർക്കാർ ഉത്തരവിന്റെ മറവിൽ പ്രൈമറി, ഹൈസ്കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള മാനദണ്ഡങ്ങൾ അട്ടിമറിച്ചു. ഇതിനെതിരേ ജില്ലകൾ തോറും ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് അധ്യാപക കൂട്ടായ്മ സമരത്തിനു ഒരുങ്ങുന്നു. 2020-21 വരെ കേഡർ സ്ട്രെങ്തിന്റെ അടിസ്ഥാനത്തിലായിരുന്നു അധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റം. എൽപിഎസ്ടി, യുപിഎസ്ടി അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിന് കേഡർ സ്ട്രെംഗ്തിന്റെ 30 ശതമാനവും എച്ച്എസ്ടി അധ്യാപകരുടെ സ്ഥലം മാറ്റത്തിന് 25 ശതമാനവും തസ്തികകളാണ് നീക്കിവച്ചിരിക്കുന്നത്. എന്നാൽ 2020-21ൽ അപേക്ഷ ക്ഷണിച്ചതിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിലൂടെയാണ് അന്തർജില്ലാ സ്ഥലംമാറ്റത്തിന് പതിറ്റാണ്ടുകളോളമായി നിലനിന്നിരുന്ന മാനദണ്ഡങ്ങൾ അട്ടിമറിച്ചത്.
ഓരോ വർഷവും ഓരോ തസ്തികയിലും ഉണ്ടാകുന്ന ആകെ ഒഴിവുകളുടെ 10 ശതമാനമായി അന്തർജില്ലാ സ്ഥലംമാറ്റം വെട്ടിച്ചുരുക്കി. 1991ലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവിന്റെ മറവിലാണ് അന്തർജില്ലാ സ്ഥലംമാറ്റം ഓരോ വർഷവും ഓരോ തസ്തികയിലും ഉണ്ടാകുന്ന ആകെ ഒഴിവുകളുടെ 10 ശതമാനമായി നിജപ്പെടുത്തി സർക്കുലർ ഇറക്കിയത്.
കേഡർ സ്ട്രെംഗ്ത് പ്രകാരമുള്ള അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതവും ശതമാനവും 1999 മുതൽ 2018 വരെ വിവിധ സർക്കാർ ഉത്തരവുകളിലൂടെ പുതുക്കിയിരുന്നു. സർവീസ് ചട്ടങ്ങളിലെ റൂൾ അഞ്ചിൽ നിയമനവും സ്ഥലംമാറ്റവും കേഡർ സ്ട്രെംഗ്ത് പ്രകാരം മാത്രമായിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുമുണ്ട്. എന്നിരിക്കേ സർക്കുലർ കാലഹരണപ്പെട്ട നിയമങ്ങൾ പുനഃപരിശോധിക്കുമെന്ന സർക്കാർ നയത്തിന് വിരുദ്ധമാണെന്നു അധ്യാപകർ പറയുന്നു. സർക്കുലർ പ്രകാരം കേഡർ സ്ട്രെംഗ്ത് അനുസരിച്ച് അർഹമായ അന്തർജില്ലാ സ്ഥലംമാറ്റം നിഷേധിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും അധ്യാപികമാരാണ്.
ജോലിയിൽ പ്രവേശിച്ചു അഞ്ച് വർഷത്തിനുശേഷം അന്തർജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാമെന്നും കേഡർ സ്ട്രെംഗ്ത് പ്രകാരം സ്ഥലമാറ്റം ലഭിക്കുമെന്നും ചട്ടമുണ്ട്. അതുകൊണ്ടാണ് അധ്യാപക ഉദ്യോഗാർഥികൾ ഇതര ജില്ലകളിൽ പിഎസ്സി പരീക്ഷ എഴുതി ജോലിക്ക് അപേക്ഷിക്കുന്നത്. പല അധ്യാപക വിഭാഗങ്ങളുടെയും ജില്ലാതലത്തിലുള്ള കേഡർ സ്ട്രെംഗ്ത് 100ൽ താഴെയാണ്.
ഒരു ജില്ലയിലെ ഒരു അധ്യാപക വിഭാഗത്തിൽ ഒരു വർഷം ആകെ അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ അതിന്റെ പത്തു ശതമാനം 0.5 ആണ്. ഇതനുസരിച്ചു അന്തർജില്ലാ സ്ഥലംമാറ്റം വഴി ഒരു നിയമനം പോലും സാധിക്കില്ല. ഒരു ജില്ലയിലെ ഒരു അധ്യാപക വിഭാഗത്തിൽ ഒരു വർഷം ആകെ ഒന്‍പതു ഒഴിവുകൾ വന്നാലും അന്തർ ജില്ലാ സ്ഥലംമാറ്റ നിയമനം നടക്കില്ല.
ഒരു വർഷം 10 ഒഴിവുകൾ വന്നാൽ മാത്രമേ ഒരു അന്തർജില്ലാ സ്ഥലംമാറ്റ നിയമനം സാധ്യമാകൂ. അധ്യാപക വിഭാഗങ്ങളിൽ ഒരു വർഷം 10 ഒഴിവുകൾ ഉണ്ടാകുന്നത് അപൂർവമാണ്. ഈ സാഹചര്യം തിരിച്ചറിഞ്ഞ് 31 വർഷം മുന്‍പ് പൊതുവിദ്യാഭ്യാസ വകുപ്പ് തിരസ്കരിച്ച ഉത്തരവാണ് സംശയകരമായ രീതിയിൽ ധൃതിപിടിച്ച് നടപ്പാക്കിയത്. കാസർഗോഡ്, വയനാട്, ഇടുക്കി തുടങ്ങിയ പിന്നാക്ക ജില്ലകളിൽ തദ്ദേശീയർക്കു അധ്യാപകരായി ജോലിയിൽ പ്രവേശിക്കാനുള്ള അവസരം കൂടിയാണ് എപ്രിൽ 24ലെ സർക്കുലറിലൂടെ നഷ്ടമാവുന്നത്.
ഇതര ജില്ലകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന പ്രതീക്ഷപോലും സർക്കുലർ ബാക്കി വയ്ക്കുന്നില്ല. സർക്കുലർ തിരുത്തിയില്ലെങ്കിൽ ആയിരക്കണക്കിന് അധ്യാപകർക്ക് ഇതര ജില്ലകളിൽത്തന്നെ വിരമിക്കേണ്ടിവരും.
എൽഡി ക്ലർക്കുപോലുള്ള തസ്തികകളിൽ സ്ഥാനക്കയറ്റം വഴി സ്ഥലംമാറ്റ സാധ്യതകൾ ധാരാളമുണ്ടെങ്കിലും പ്രൊമോഷൻ സാധ്യത തീരെയില്ലാത്ത വിഭാഗമാണ് അധ്യാപകർ. ഈ സാഹചര്യത്തിലാണ് അന്തർജില്ലാ സ്ഥലംമാറ്റം കാത്തിരിക്കുന്ന അധ്യാപകർ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് സമരത്തിനിറങ്ങുന്നത്. 14 ജില്ലകളിലും സമരസമിതി രൂപീകരിച്ചു. സർക്കുലറിലെ അനൗചിത്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ തുടങ്ങിയവർക്കു അധ്യാപക കൂട്ടായ്മ നിവേദനം നൽകിയിട്ടുണ്ട്. ഒക്ടോബറിൽ തിരുവനന്തപുരത്ത് സമരപ്രഖ്യാപന കണ്വൻഷൻ സംഘടിപ്പിക്കും.
അന്തർജില്ലാ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ചു; അധ്യാപകർ സമരത്തിലേക്ക്
12:53 AM Sep 26, 2022 | Deepika.com