ഷൊർണൂർ: പൈപ്പുപൊട്ടി വെള്ളം പാഴായതോടെ കുടിവെള്ളം ലഭിക്കാതെ നാട്ടുകാർ വലഞ്ഞു. രണ്ടാഴ്ചയോളമായി പൊട്ടിയ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താത്തതിനാൽ കുടിവെള്ളം പാതയിലൂടെ ഒഴുകി പാഴാവുകയാണ്.
നഗരസഭാപരിധിയിൽ മാത്രം ചെറുതും വലുതുമായി ഇരുപതിലധികം സ്ഥലത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. കരാറുകാർ കഴിഞ്ഞ നാലുമുതൽ സമരത്തിലായതിനാൽ അറ്റകുറ്റപ്പണി നടത്താറില്ല. അതുകൊണ്ടുതന്നെ പൈപ്പുപൊട്ടി വെള്ളം പാഴാവുന്ന പരാതി വന്നാലുടൻ ആപ്രദേശത്തേക്കുള്ള കുടിവെള്ളവിതരണം നിർത്തുകയാണ് ജല അഥോറിറ്റി ചെയ്യുന്നത്.
ഷൊർണൂർ ഡിവിഷനു കീഴിലാണ് മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാന്പി താലൂക്ക് പ്രദേശങ്ങളുള്ളത്.
ഇവിടുത്തെ അറ്റകുറ്റപ്പണി നടത്തുന്ന 18ഓളം കരാറുകാർ 15 മാസത്തെ കുടിശിക തുക ലഭിക്കാത്തതിനാൽ സമരത്തിലാണ്.
കരാറുകാർ പണിമുടക്കിയതിനാൽ പൈപ്പുപൊട്ടി വെള്ളം പാഴാവുന്നത് തടയാൻ സംവിധാനമില്ലെന്ന് ജലഅഥേറിറ്റി അസി.എൻജിനിയർ പറഞ്ഞു.
പരമാവധി വെള്ളം വിതരണം ചെയ്യുന്നുണ്ടെന്നും എ.ഇ. അറിയിച്ചു. ജലഅതോറിറ്റിയുടെ പൈപ്പുപൊട്ടി വെള്ളം പാഴാവുന്ന സംഭവത്തിൽ പരാതി നല്കിയിട്ടും നന്നാക്കാത്തത് പ്രതിഷേധാർഹമാണെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് ഇ.പി. നന്ദകുമാർ പറഞ്ഞു.
കുടിവെള്ളം മുടങ്ങി, ദുരിതത്തിലായി പ്രദേശവാസികൾ
12:40 AM Sep 26, 2022 | Deepika.com