പാലക്കാട് : ജില്ലയിൽ ഓലകരിച്ചിൽ മൂലം 50 ശതമാനത്തിൽ കൂടുതൽ നഷ്ടം സംഭവിച്ച നെൽകർഷകർക്ക് നഷ്ടപരിഹാരം നല്കുമെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
ജില്ലയിൽ നെൽകൃഷിക്ക് വ്യാപകമായി ഓലകരിച്ചിൽ ഉണ്ടായ പ്രദേശങ്ങൾ കാർഷിക സർവ്വകലാശാല വിദഗ്ധരുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു. നെല്ല് സംഭരണത്തിന് മില്ലുകൾ അനുവദിക്കുന്നതിന് വേണ്ട നടപടികൾ നടന്നു വരികയാണ്.
ജില്ലയിൽ പച്ചത്തേങ്ങ സംഭരണം 13 വി.എഫ്.പി.സി.കെകളിലൂടെ നടന്നു വരികയാണ്. നെല്ലിന് പുറമെ അട്ടപ്പാടി അഗളിയിൽ ധാന്യവിളകൾ 60 രൂപ നിരക്കിൽ സംഭരിക്കുന്നുണ്ടെന്നും കൊപ്ര സംഭരണം ഉടൻ ആരംഭിക്കുമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു.
ഒരു ജില്ല ഒരു വിള പദ്ധതിയിൽ പാലക്കാട് ജില്ലയിൽ വാഴ കൃഷിക്ക് പകരം നെല്ലാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് എ.പ്രഭാകരൻ എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സർക്കാറിനെ അറിയിക്കുമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.
കർഷകർക്ക് നഷ്ടപരിഹാരം നല്കും : ജില്ലാ വികസന സമിതി
12:40 AM Sep 26, 2022 | Deepika.com