ഷൊർണൂർ : റേഷൻകാർഡ് മുൻഗണനാവിഭാഗത്തിൽ ഉൾപ്പെട്ട അനർഹരെ കണ്ടെത്താൻ ’ഓപ്പറേഷൻ യെല്ലോ’ യുമായി സപ്ലൈകോ വകുപ്പ്.
മുൻഗണനാ വിഭാഗത്തിലെ അനർഹരെ കണ്ടെത്തുന്നതിനുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സിവിൽ സപ്ലൈസ് വകുപ്പ്. ’ഓപ്പറേഷൻ യെല്ലോ’ എന്നപേരിൽ നടപടികൾ ശക്തമാക്കുന്നത്. പൊതുജനങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിൽ അനർഹരെ കണ്ടെത്താനുള്ള പരിശോധന നടത്താനാണ് മുഖ്യ ലക്ഷ്യം. മൊബൈൽ നന്പർ മുഖാന്തരം പരാതി സ്വീകരിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കാനാണ് പദ്ധതി. കണ്ടെത്തുന്നവർക്കെതിരേ അതുവരെ വാങ്ങിയ റേഷൻ സാധനങ്ങളുടെ തുക പിഴയായി ഈടാക്കാനാണ് നിർദേശം. 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നന്പറിലും 1967 എന്ന ടോൾ ഫ്രീ നന്പർ മുഖാന്തരവും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം.
പാലക്കാട്ട് കഴിഞ്ഞമാസം മാത്രം 244 റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിൽ അനർഹമായി തുടരുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ 35 പേരിൽനിന്നായി 1.05 ലക്ഷം രൂപ പിഴയീടാക്കി. 244 റേഷൻകാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി.
കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല, സഹകരണമേഖല എന്നിവിടങ്ങളിലെ സ്ഥിരം ജീവനക്കാർ, ആദായനികുതി നൽകുന്നവർ, സർവീസ് പെൻഷൻ ലഭിക്കുന്നവർ എന്നിവർക്ക് മുൻഗണനയ്ക്ക് അർഹതയില്ലന്ന് അധികൃതർ പറഞ്ഞു. പ്രവാസികളുൾപ്പെടെ റേഷൻകാർഡിൽ പേരുള്ള എല്ലാവർക്കും കൂടി പ്രതിമാസം 25,000 രൂപ വരുമാനമുള്ളവർക്കും എല്ലാ അംഗങ്ങൾക്കുമായി ഒരേക്കറിലധികം ഭൂമിയുള്ളവരും 1,000 ചതുരശ്രയടിക്കുമുകളിൽ വീടുള്ളവർ, നാലുചക്ര വാഹനമുള്ളവർ (ഏക ഉപജീവനമാർഗം അല്ലാത്തവർ) എന്നിവരും മുൻഗണനാ വിഭാഗത്തിൽ തുടർന്നതായി കണ്ടെത്തിയാൽ ഇതുവരെ വാങ്ങിയ സാധനങ്ങളുടെ തുക പിഴയായി ഈടാക്കും. ശക്തമായ നടപടികൾ സ്വീകരിക്കാനാണ് വകുപ്പ് തല തീരുമാനം.
അനർഹരെ കണ്ടെത്താൻ ‘ഓപ്പറേഷൻ യെല്ലോ’യുമായി സപ്ലൈകോ
12:39 AM Sep 26, 2022 | Deepika.com