ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ പ്രകൃതി രമണീയ മേഖലയായ തുമ്പിച്ചാൽ ചിറയെ വിനോദ സഞ്ചാര മേഖലയായി ഒരുക്കാൻ കേന്ദ്ര പദ്ധതിയിൽ തുക അനുവദിക്കും. കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന്റെ ജല്‍ശക്തി അഭിയാൻ ക്യാച്ച് ദി റെയിൻ പദ്ധതിയിലൂടെയാണ് തുമ്പിച്ചാൽ ചിറയെ സംരക്ഷിക്കുന്നത്.
ഇന്ത്യയിലെ 75 ജലാശയങ്ങൾക്ക് അനുവദിച്ച പദ്ധതിയിലൊന്നായാണ് തുമ്പിച്ചാൽ തെരഞ്ഞെടുത്തിരിക്കുന്നത്. ജലാശയ നവീകരണ പ്രവർത്തികൾക്ക് മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറെയും തുടർ പദ്ധതികളുടെ രൂപീകരണത്തിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനെയും ചുമതലപ്പെടുത്തി കളക്ടർ ഉത്തരവായി.
തുമ്പിച്ചാൽ ചിറാപ്രദേശം യഥാസമയം പരിശോധിച്ച് ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആലുവ തഹസിൽദാറിനെയും ചുമതലപ്പെടുത്തി.
ജില്ലയിൽ തന്നെ ഏറ്റവും വലിയ ചിറകളിൽ ഒന്നായ തുമ്പിച്ചാലിന് 10 ഏക്കർ ആണ് വിസ്തൃതി.
അളന്നു തിരിച്ച് അടിഞ്ഞുകൂടിയിട്ടുള്ള ചെളി മുഴുവനായും കോരി മാറ്റുകയാണ് ആദ്യം ചെയ്യുക. കൈയേറ്റങ്ങൾ ഒഴിവാക്കി ചുറ്റും കെട്ടിസംരക്ഷിക്കുവാനും കഴിയും.കഴിഞ്ഞ ജൂലൈ മാസം കേന്ദ്ര സംഘം സ്ഥലം സന്ദർശിച്ചിരുന്നു.
ചുറ്റും ബണ്ട്പിടിപ്പിച്ചിട്ടുള്ളത് കൊണ്ട് നിരവധി ആളുകളാണ് പ്രഭാത സവാരിക്കും സായാഹ്നം ആസ്വദിക്കുന്നതിനും എത്തുന്നത്. വ്യത്യസ്ത തരം പറവകളേയും ഇവിടെ കണ്ടു വരുന്നുണ്ട്. മീൻ പിടിക്കാനും കുട്ടികളടക്കം സഞ്ചാരികൾ വരുന്നുണ്ട്.
വിവിധതരത്തിലുള്ള പദ്ധതികൾ ആവിഷ്കരിച്ച് പ്രധാന വിനോദ കേന്ദ്രമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.
തുമ്പിച്ചാൽ ചിറ വിനോദസഞ്ചാര കേന്ദ്രമാക്കും
12:09 AM Sep 26, 2022 | Deepika.com