സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : തിരുവിതാംകൂര്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ നാടു കടത്തലിന് ഇന്ന് 112 വര്‍ഷം തികയുന്നു. ഭയകൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ എന്ന് ഉദ്ഘോഷിച്ച ആജീവനാന്ത പത്രാധിപര്‍ക്ക് അര്‍ഹമായ സ്മാരകം എന്നത് ഇപ്പോഴും വാഗ്ദാനങ്ങളില്‍ മാത്രം ബാക്കി. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ജനന ചരമ വാര്ഷികദിനങ്ങളിലും നാടു കടത്തല്‍ നാളിലും സംഘടിപ്പിക്കുന്ന ആചരണങ്ങള്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ തുടരും.
1910 സെപ്റ്റംബര്‍ 26 (കന്നി പത്ത്) നാണ് സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റര്‍ നെയ്യാറ്റിന്‍കര സ്വദേശി കെ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്നും രാജശാസന പ്രകാരം നാടു കടത്തിയത്. അന്നത്തെ തിരുവിതാംകൂര്‍ അതിര്‍ത്തിയായ ആരല്‍വായ്മൊഴിക്ക് അപ്പുറത്തേക്ക് അദ്ദേഹം നാടു കടത്തപ്പെട്ടപ്പോള്‍ വിജയിച്ചത് ദിവാന് രാജഗോപാലാചാരിയുടെയും കൂട്ടരുടെയും ഗൂഢാലോചനയായിരുന്നു. അഴിമതിക്കും അനീതിക്കുമെതിരേ അക്ഷരം ആയുധമാക്കിയ രാമകൃഷ്ണപിള്ള വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ ഉടമസ്ഥതയിലുള്ള സ്വദേശാഭിമാനി പത്രത്തിലൂടെ ശക്തമായ ഭാഷയില്‍ മുഖപ്രസംഗം എഴുതിയതാണ് ദിവാനെയും കൂട്ടരെയും ചൊടിപ്പിച്ചത്.
മലയാള മാധ്യമപ്രവര്‍ത്തന രംഗത്തെ സംബന്ധിച്ചിടത്തോളം കുലപതിയായി വാഴ്ത്തപ്പെടുന്ന രാമകൃഷ്ണപിള്ളയുടെ അന്തിമനാളുകള്‍ കണ്ണൂരിലെ പയ്യന്പലത്തായിരുന്നു. 1916 ല്‍ അദ്ദേഹം ഓര്‍മ്മയായതും പയ്യന്പലത്തു തന്നെ. വൃത്താന്ത പത്രപ്രവര്‍ത്തനം അടക്കമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഭാഷാപണ്ഡിതനുമായിരുന്നു. മഹാത്മാ ഗാന്ധിയെയും കാറല്‍ മാര്‍ക്സിനെയും മലയാളത്തില്‍ ആദ്യമായി പുസ്തകത്തിലൂടെ പരിചയപ്പെടുത്തിയതിന്റെ ഖ്യാതിയും രാമകൃഷ്ണപിള്ളയ്ക്ക് സ്വന്തം.
ജന്മനാടായ നെയ്യാറ്റിന്‍കരയിലും കര്‍മരംഗമായിരുന്ന തിരുവനന്തപുരത്തും ഓരോ അര്‍ധകായ പ്രതിമകളുണ്ടെന്നല്ലാതെ, പ്രോജ്വലമായ ആ പോരാട്ടജീവിതത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന വിധത്തില്‍ യാതൊന്നുമില്ലെന്നത് സങ്കടകരമായ യാഥാര്‍ഥ്യം.
പുതുതലമുറയിലെ മാധ്യമ വിദ്യാര്‍ഥികള്‍ക്കും ഈ രംഗവുമായി ബന്ധപ്പെട്ട ഗവേഷകര്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ പഠന ഗവേഷണ കേന്ദ്രം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പലപ്പോഴായി ഉയരുകയും പരിഗണിക്കാമെന്ന് ജനപ്രതിനിധികള്‍ പ്രതികരിക്കുകയും ചെയ്തിട്ടുള്ളത് മാത്രം മിച്ചം.
അര്‍ഹമായ സ്മാരകം ഇപ്പോഴും വാഗ്ദാനങ്ങളില്‍ മാത്രം
11:36 PM Sep 25, 2022 | Deepika.com