കാട്ടാക്കട : കാട്ടാക്കടയിൽ അച്ഛനെയുംമകളെയും മർദിച്ച കെഎസ്ആർടിസി ജീവനക്കാരെ ആറാം ദിവസവും അറസ്റ്റ് ചെയ്യാതെ പോലീസ്. പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം. കാട്ടാക്കട ഡിവൈഎസ്പി നേതൃത്വം നൽകുന്ന ഒൻപതംഗ സംഘം പ്രതികൾക്കായി വലവിരിച്ചെന്നും അവർ ഒളിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെന്നും പോലീസ് പറയുന്നു.
എന്നാൽ പോലീസിന്റെ അന്വേഷണം ഇഴയുകയാണെന്നും ഭരണകക്ഷിയുടെ സമ്മർദ്ദമാണ് ഇതിനു പിന്നിലെന്നും പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.
അതിനിടെ മർദനമേറ്റ അച്ഛനേയും മകളേയും കുറ്റപ്പെടുത്തി പുതിയ ന്യായീകരണവുമായി കെഎസ്ആർടിസി തൊഴിലാളി യൂണിയൻ രംഗത്തെത്തി. മർദനമേറ്റ പ്രേമനൻ വളരെ മോശമായാണ് ജീവനക്കാരോട് സംസാരിച്ചതെന്നും അസഭ്യം പറഞ്ഞെന്നുമാണ് പുതിയ വാദം.
രണ്ടു പ്രാവശ്യം തള്ളിക്കയറി വന്നെന്നും അതിനാലാണ് സെക്യൂരിറ്റി ഇടപെട്ട് പ്രേമനനെ ഓഫീസിൽ കൊണ്ടുപോകാൻ ശ്രമിച്ചതെന്നും അവരിൽ നിന്നും തള്ളിമാറി പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നും അവർ പറയുന്നു. ജീവനക്കാർ തല്ലിയിട്ടില്ലെന്നു സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചിരുന്നു. ജീവനക്കാർ ആരേയും തല്ലിയിട്ടില്ലെന്നും മർദനമേറ്റയാളാണ് കുഴപ്പക്കാരൻ എന്നും ചാനലുകളുടെ ചർച്ചയിലാണ് നേതാവ് പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ വാദവുമായി യൂണിയന്റെ രംഗപ്രവേശം.
സിഐടിയു ജില്ലാ സമ്മേളനത്തിലും ചർച്ച
കാട്ടാക്കടയിൽ ഇന്നലെ ആരംഭിച്ച സിഐടിയു ജില്ലാ സമ്മേളനത്തിലും ഈ വിഷയം ചർച്ചയായി. ചുരുക്കം ചില പ്രതിനിധികൾ ജീവനക്കാരുടെ ഈ ചെയ്തിയെ തള്ളിപ്പറഞ്ഞു. സിഐടിയുവിന് ക്ഷീണമുണ്ടാക്കി എന്നാണ് ഒരു വിഭാഗം നിലപാടെടുത്തത്. എന്നാൽ ഭൂരിഭാഗവും ജീവനക്കാർക്ക് ഒപ്പമാണ് നിന്നത്. ഇന്നലെ സംസ്ഥാന നേതാക്കൾ എത്തി തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു. പ്രതികളോടു കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇന്നത്തെ കോടതി വിധിക്ക് ശേഷം മതി കീഴടങ്ങൽ എന്ന നിലപാടിലാണ് ചില നേതാക്കൾ. ഇന്ന് സമാപിക്കുന്ന സമ്മേളനത്തിൽ വിഷയം വീണ്ടും ചർച്ചയ്ക്കു വരുമെന്നാണ് സൂചന.
കാട്ടാക്കട കെഎസ്ആർടിസിയിലെ മർദനം ; ആറാം ദിവസവും പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്
11:36 PM Sep 25, 2022 | Deepika.com