ഡൊമനിക് ജോസഫ്
മാന്നാർ: പ്രവാസം വിട്ടു വന്നപ്പോൾ കൃഷ്ണകുമാർ രണ്ടാമതൊന്ന് ആലോചിക്കാതെ തൊഴുത്തിലേക്കാണ് നടന്നു കയറിയത്. കാരണം ചെറുപ്പം മുതൽ പശുവും തൊഴുത്തുമൊക്കെ കണ്ടായിരുന്നു വളർന്നത്.
എന്തായാലും തൊഴുത്ത് കൃഷ്ണകുമാറിനെ കൈവിട്ടില്ല. 14 പശുക്കളുമായി തുടക്കമിട്ട കൃഷ്ണകുമാറിന്റെ ഫാം വളർന്ന് ഇന്ന് 200 പശുക്കളിൽ എത്തിയിരിക്കുന്നു. മാന്നാർ പഞ്ചായായത്ത് പത്താം വാർഡിൽ കുട്ടംപേരൂർ പണിക്കവീട്ടിൽ എസ്. കൃഷ്ണകുമാർ (57) ആണ് ക്ഷീരമേഖലയിൽ വിജയചരിത്രമെഴുതുന്നത്.
വെച്ചൂർ പശുക്കൾ, ജെഴ്സി എച്ച് എഫ്, സങ്കര ഇനം, നാടൻ പശുക്കൾ, എരുമകൾ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ ഫാമിലുണ്ട്. 80ൽ അധികം കറവപ്പശുക്കളുണ്ട്.
കറവയന്ത്രം ഉപയോഗിക്കുന്നതിലൂടെ 850 ലിറ്റർ മുതൽ 1,000 ലിറ്റർ പാൽ വരെ ഒരു ദിവസം ലഭിക്കുന്നുണ്ട്.
പുലർച്ചെ മൂന്നിനു തുടക്കം
മിൽമ സൊസൈറ്റിക്കും നാട്ടുകാർക്കും പാൽവിതരണം ചെയ്യുന്നു. വസ്തു ഈടുവച്ചു ബാങ്കിൽനിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് ഫാം വിപുലീകരിച്ചത്. വീടിനോടു ചേർന്നുള്ള 60 സെന്റ് സ്ഥലം നാലു ഭാഗങ്ങളായി തിരിച്ചതാണ് ഫാം. എല്ലാ ഭാഗത്തും ഫാൻ ഘടിപ്പിച്ചിട്ടുണ്ട്, ഉരുക്കളെ പരിപാലിക്കാൻ 12 ജോലിക്കാരുമുണ്ട്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു ശാസ്ത്രീയമായ രീതിയിലാണ് കന്നുകാലി പരിപാലനം.
പുലർച്ചെ മൂന്നിന് ആരംഭിക്കുന്ന കന്നുകാലി പരിചരണം പകൽ രണ്ടോടെ അവസാനിക്കും. ഭാര്യ മായ, മകൾ കാർത്തിക എന്നിവർ സഹായവുമായി കൃഷ്ണകുമാറിന്റെ ഒപ്പമുണ്ട്.
ജൈവ പ്ലാന്റ്
പരിസരവാസികൾക്കു ദോഷമുണ്ടാകാത്ത രീതിയിൽ ചാണകവും ഗോമൂത്രവും മറ്റു മാലിന്യങ്ങളും സംസ്കരിക്കുന്നുണ്ട്. ഇവ ജൈവവളമാക്കി മാറ്റാനുള്ള പ്ലാന്റ് നിർമിക്കാനുള്ള ശ്രമത്തിലാണ്. ഇതിന് 30 ലക്ഷത്തോളമാണ് ചെലവ്.
മികച്ച ക്ഷീരകർഷകനുള്ള നിരവധി അവാർഡുകൾ കൃഷ്ണകുമാറിനു ലഭിച്ചിട്ടുണ്ടെങ്കിലും സർക്കാരിൽനിന്നു മറ്റു കാര്യമായ സഹായമൊന്നും കിട്ടിയിട്ടില്ല. ബാങ്കിൽനിന്നെടുത്തിട്ടുള്ള ഒന്നരക്കോടി രൂപയുടെ കടബാധ്യത തീർക്കാനുള്ള കഠിന പ്രയത്നത്തിലാണ് കൃഷ്ണകുമാർ.
പ്രവാസം വിട്ടു തൊഴുത്തിൽ കയറിയ കൃഷ്ണകുമാർ വിജയചരിത്രമെഴുതി
11:12 PM Sep 25, 2022 | Deepika.com