മാരാരിക്കുളം: മത്സ്യമേഖലയുടെ പുരോഗതിക്കായി മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 18-ാം വാർഡിലെ ചെത്തി കാറ്റാടി കടപ്പുറത്ത് സുനാമി പുനരധിവാസ പദ്ധതിയിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ക്ലസ്റ്റർ പ്രൊഡക്ഷൻ സെന്റർ നാശത്തിന്റെ വക്കിൽ.
കാടുകയറിക്കിടക്കുന്ന ഇവിടെയാണ് ചെത്തി ഫിഷറീസ് ഓഫീസ് പ്രവർത്തിക്കുന്നത്. പകൽ സമയത്തും രാത്രിയിലും തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രങ്ങളാണിവിടം.
കടൽവിഭവങ്ങൾ മുല്യവർധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യുന്ന പദ്ധതി പ്രകാരം ഉണക്ക മീൻ പായ്ക്കറ്റിലാക്കിയുള്ള വിപണനം, മീൻ, ചെമ്മീൻ അച്ചാറുകൾ, സോളാർ നിർമിത കോൾഡ് സ്റ്റോറേജ് എന്നിവയായിരു പ്രോജക്ട് പ്രകാരം വിഭാവനം ചെയ്തിരുന്നത്. ഇതിനു വേണ്ടി വനിതകളുടെ 10 പേർ വീതം അടങ്ങുന്ന 10 ഗ്രൂപ്പുകൾ ഉണ്ടാക്കിയിരുന്നു.
എന്നാൽ ഒന്നും പിന്നീട് നടന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പ്രക്രിയയിൽ ചെത്തിയിലെ ക്ലസ്റ്റർ പ്രൊഡക്ഷൻ സെന്ററിനെ പുനരുദ്ധരിക്കുമെന്ന വാഗ്ദാനങ്ങൾ പോലും പാഴായി. ചെത്തി ഹാർബർ നിർമ്മാണം നിലച്ച മട്ടാണ്.
സുനാമി പുനരധിവാസ പദ്ധതിയിൽ 4 കോടി രൂപ മുടക്കി നിർമ്മിച്ച സൈക്ലോൺ ഷെൽട്ടറും വെറുതെ കിടക്കുകയാണ്. ഇതിന്റെയെല്ലാം നിയന്ത്രണവും പരിപാലനവും മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ്. അധികാരികളുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് സമരം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കളും മുൻ പഞ്ചായത്ത് ജനപ്രതിനിധികളും ആയ ഇ.വി. രാജു ഈരേശേരിൽ, പി.വി. റോയി, സുനിത ചാർളി, ഭാരവാഹികളായ വിജേഷ് വിൽസൺ, സി.എസ്. പ്രവീൺ, എബി ആന്റണി എന്നിവർ പറഞ്ഞു.
ചെത്തി കാറ്റാടി ബീച്ചിലെ ക്ലസ്റ്റർ പ്രൊഡക്ഷൻ സെന്റർ നാശത്തിന്റെ വക്കിൽ
11:09 PM Sep 25, 2022 | Deepika.com