കുവൈറ്റ് സിറ്റി : രാജ്യത്തേക്കുള്ള പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയ നടപടി വിമാന ടിക്കറ്റില്‍ വന്‍ വര്‍ധനക്ക് കാരണമായതായി റിപ്പോര്‍ട്ടുകള്‍. നിരവധി വിമാന കമ്പിനികളാണ് ഡി.ജിസിഎയുടെ തീരുമാനത്തിന് ശേഷം ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കിയത്.നിയന്ത്രണങ്ങള്‍ നടപ്പിലാകുന്നതോടെ ഏകദേശം 60,000 യാത്രാ റിസർവേഷനുകൾ റദ്ദാകുമെന്നാണ് കരുതപ്പെടുന്നതെന്ന് ട്രാവൽ ആൻഡ് ടൂറിസം ബ്യൂറോ അംഗം അബ്ദുൾ റഹ്മാൻ അൽ ഖറാഫി പറഞ്ഞു. ജനുവരി 24 മുതൽ ഫെബ്രുവരി ആറുവരെയാണ് നിയന്ത്രണം.
പുതിയ വ്യവസ്ഥ അനുസരിച്ച് ഒരുദിവസം പരമാവധി 1000 പേർക്ക് മാത്രം അനുമതി നൽകാനാണ് വ്യോമയാന വകുപ്പിന്‍റെ തീരുമാനം. അതേസമയം വീട്ടുജോലിക്കാരേയും ട്രാൻസിറ്റ് യാത്രക്കാരേയും പുതിയ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആഗോള തലത്തില്‍ വ്യാപിക്കുന്ന അതിതീവ്ര കോവിഡിനെ തുടര്‍ന്ന് കര്‍ശനമായ പരിശോധനകളാണ് വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നടത്തുവാനുള്ള വിപുലമായ കോവിഡ് പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനാണ് താല്‍ക്കാലിക നിയന്ത്രണനം ഏര്‍പ്പെടുത്തിയത്. വ്യാപന ശേഷി കൂടുതലുള്ള പുതിയ വൈറസ് രാജ്യത്ത് എത്താതിരിക്കാൻ കുവൈത്ത് പരമാവധി സൂക്ഷ്മത പുലർത്തുന്നുണ്ട്.
സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ ചില വിമാനക്കമ്പനികൾ കുവൈത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിനാൽ ഫ്ലൈറ്റ് ഷെഡ്യൂളുകൾ മാറുമെന്നും രാജ്യത്തേക്ക് വരുന്ന വിമാന സര്‍വീസുകള്‍ 15 വരെയായി കുറയാമെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. .അതിനിടെ ടിക്കറ്റ് നിരക്കുകള്‍ ആയിരം ദിനാര്‍ വരെയായി വര്‍ദ്ധിച്ചതായി ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ നിരവധി പ്രവാസികളാണ് ദുബായിലും മറ്റും കുടുങ്ങിക്കിടക്കുന്നത്, പലരും ഇന്നോ നാളെയോ കുവൈറ്റിലേക്ക് തിരിക്കാനാകുമെന്ന പ്രതീക്ഷയിൽ PCR ടെസ്റ്റെടുത്തവരും, 14 ദിവസം ഹോട്ടലിൽ ക്വാറന്റൈൻ പൂർത്തിയാക്കിയവരുമാണ് , ഇതോടെ ഇവരെല്ലാം തന്നെ വീണ്ടും വലിയ വാടക കൊടുത്ത് അനിശ്ചിത കാലത്തേക്ക് ഹോട്ടലിൽ താമസം തുടെരണ്ടി വരും.
റിപ്പോർട്ട്: സലിം കോട്ടയിൽ
വിമാന ടിക്കറ്റ് നിരക്ക് ആയിരം ദിനാര്‍ വരെ ഉയര്‍ന്നു, നിരവധി പേർ ദുബായില്‍ കുടുങ്ങി
04:30 PM Jan 24, 2021 | Deepika.com