കുറവിലങ്ങാട്: ജില്ലയിലെ സര്‍ക്കാര്‍ ഫാമുകളിലേക്കുള്ള തൊഴിലാളികളുടെ നിയമന നടപടികള്‍ പുരോഗമിക്കുന്നു. കാഷ്വല്‍ തൊഴിലാളികള്‍ എന്ന പേരിലാണ് നിയമനമെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഇവരെല്ലാം സ്ഥിരം തൊഴിലാളികളായി മാറുന്ന രീതിയാണ് നിലനില്‍ക്കുന്നത്. നാലുദിവസങ്ങളിലായി ക്രമീകിരിച്ചിരിക്കുന്ന അഭിമുഖം നാളെ സമാപിക്കും. 222 ഉദ്യോഗാര്‍ഥികളാണ് അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കുന്നത്.
കോഴായിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് അഭിമുഖം നടക്കുന്നത്. കോട്ടയം, വൈക്കം, പാലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍നിന്ന് നല്‍കിയിട്ടുള്ള പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഉദ്യോഗാര്‍ഥികളായി എത്തിയിട്ടുള്ളത്. ഫാമുകളുടെ സമീപസ്ഥലങ്ങളിലുള്ള വില്ലേജുകളില്നിന്നുള്ളവരെയാണ് ഉദ്യോഗാര്‍ഥികളായി പരിഗണിക്കുകയെന്ന് അധികൃതര്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ തവണ നിയമനം ലഭിച്ചവര്‍ അയല്വില്ലേജുകള്ക്കുമപ്പുറമുള്ളവരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജില്ലയില്‍ കോഴാ, വാലാച്ചിറ എന്നിവിടങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ ഫാമുകളുള്ളത്. കോഴായില്‍ ജില്ലാ കൃഷിത്തോട്ടവുമുണ്ട്. ഇത്തരത്തില്‍ മൂന്ന് ഫാമുകളാണുള്ളത്. ഇത് മൂന്നും ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണാധികാരത്തിലുള്ളവയാണ്. ഈ മൂന്ന് ഫാമുകളിലായി 30 തൊഴിലാളികളുടെ ഒഴിവാണ് കണക്കാക്കപ്പെടുന്നത്. കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ 22, വാലാച്ചിറ ഫാമില്‍ ആറ്, കോഴാ സീഡ്ഫാമില്‍ രണ്ട് എന്നിങ്ങനെയാണ് ഒഴിവ്. 22 സ്ത്രീകളും എട്ട് പുരുഷന്മാരും എന്ന കണക്കിലാണ് നിയമനം.
ജില്ലയിലെ സര്‍ക്കാര്‍ ഫാമുകളില്‍ പിൻവാതിൽ നിയമനം
12:23 AM Sep 25, 2022 | Deepika.com