പിലിക്കോട്: കൂണ് കഴിക്കാനും കൃഷി ചെയ്യാനും താത്പര്യമുള്ളവര്‍ ഏറെയുണ്ടെങ്കിലും നല്ലയിനം വിത്തു കിട്ടാനും ശാസ്ത്രീയ കൃഷിരീതി പഠിച്ചെടുക്കാനും ദൂരസ്ഥലങ്ങളില്‍ പോകേണ്ടിവരുമെന്ന അവസ്ഥയാണ് ജില്ലയിലുള്ളത്.
ഇതിന് പരിഹാരമൊരുക്കുകയാണ് പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രം. മികച്ചയിനം കൂണും കൂണ് വിത്തുകളും കൃഷി ചെയ്യുന്നതിനുള്ള ശാസ്ത്രീയ പരിശീലനവും ലഭ്യമാക്കാന്‍ ഇവിടെ അവസരമൊരുക്കിയിരിക്കുകയാണ്. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ് പാത്തോളജി ആൻഡ് മൈക്രോബയോളജി വിഭാഗത്തിന്റെ കീഴിലാണ് കൂണ് ഉത്പാദന യൂണിറ്റും കൂണ് വിത്ത് ഉത്പാദന യൂണിറ്റും പ്രവര്‍ത്തിക്കുന്നത്.
ഗവേഷണ കേന്ദ്രം മേധാവി ഡോ.ടി. വനജയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഡോ. സഞ്ജു ബാലന്, ഡോ. പി.പി.രാജേഷ് കുമാര്‍ എന്നിവരാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. ദിവസേന 14 ബെഡും ഒന്നിടവിട്ട ദിവസങ്ങളില്‍ 50 പായ്ക്കറ്റ് വീതം കൂണ് വിത്തുമാണ് ഇവിടെ തയറാക്കുന്നത്. താത്പര്യമുള്ള വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും കൂണ്‍കൃഷി പരിശീലനം നല്‍കുന്നുണ്ട്. പ്ലൂറോട്ടസ് വിഭാഗത്തില്‍പെട്ട ചിപ്പിക്കൂണ്‍ ആണ് വൈക്കോല്‍ മാധ്യമത്തില്‍ സാധാരണയായി കൃഷി ചെയ്യുന്നത്.
വേനല്‍ക്കാലത്ത് പാല് കൂണും കൃഷി ചെയ്യുന്നുണ്ട്. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ യൂണിറ്റ് വിസ്തൃതിയില്നിന്നും മികച്ച ഉല്പാദനം നേടാന്‍ വഴിയൊരുക്കുന്ന തരത്തിലാണ് പരിശീലനം. വൈക്കോലിനു പുറമേ കരിമ്പിന് ചണ്ടി, തവിട്, അറക്കപ്പൊടി, ചകിരിച്ചോറ് മുതലായവയും മാധ്യമമായി ഉപയോഗിക്കുന്നു.
മറ്റു കൃഷികളെ അപേക്ഷിച്ച് കൂണ് കൃഷിചെയ്യാന്‍ വളരെ കുറച്ചു സ്ഥലമേ ആവശ്യമുള്ളൂ. സൂര്യപ്രകാശം ആവശ്യമില്ലെന്നതും പ്രത്യേകതയാണ്. വീട്ടമ്മമാരുള്‍പ്പെടെ ഇവിടെനിന്നും കൂണ്‍കൃഷി പരിശീലനം നേടുന്നുണ്ട്.
കൂണ് കൃഷിചെയ്യാം; വിത്തിനും പരിശീലനത്തിനും പിലിക്കോട് കാര്‍ഷിക കേന്ദ്രത്തിലെത്താം
12:20 AM Sep 25, 2022 | Deepika.com