സ്വന്തം ലേഖകൻ
കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ആക്രമണങ്ങൾ ഗറില്ലാ മോഡലെന്ന് സംസ്ഥാന രഹസ്യാന്വേഷണ റിപ്പോർട്ട്. സമീപകാലത്ത് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ നടത്തിയ ഹർത്താലിനെക്കാൾ ഏറ്റവും കൂടുതൽ ആക്രമണം നടന്ന ഹർത്താലുകളിൽ ഒന്നാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
കെഎസ്ആർടിസി ബസുകൾക്കുനേരെ നടന്ന കല്ലേറ് ഒളിയാക്രമണമാണ്. 70 ബസുകളാണ് തകർത്തത്. സാധാരണ ഹർത്താലിൽനിന്ന് ഒഴിവാക്കപ്പെടുന്ന ഇരുചക്രവാഹനങ്ങളും ആംബുലൻസുകൾ പോലും ആക്രമിക്കപ്പെട്ടു. ഓരോ ജില്ലകളിലെയും ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങൾ അരങ്ങേറിയത്. ആൾക്കൂട്ടങ്ങൾക്കിടയിൽനിന്നും രണ്ടോ മൂന്നോ പേരെത്തി ആക്രമണം നടത്തിയശേഷം രക്ഷപെടുകയായിരുന്നു. നാറാത്ത് എൻഐഎ കേസുമായി ബന്ധപ്പെട്ട് പോലീസ് കണ്ടെത്തിയ ആക്രമണരീതികളും വെള്ളിയാഴ്ചത്തെ ഹർത്താലിൽ നടന്നതായും റിപ്പോർട്ടുണ്ട്. പെട്രോൾ ബോംബുകൾ മുൻകൂട്ടി തയാറാക്കിയതാണെന്നും പറയുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ സംഘടിക്കുന്ന പ്രവർത്തകർ ഇരുചക്ര വാഹനങ്ങളിലാണ് ആക്രമണത്തിന് പുറപ്പെടുന്നതെന്നും ആക്രമണശേഷം തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഇവർ തിരികെയെത്തുന്നതായും പോലീസ് പറയുന്നു.
ഹർത്താൽ അക്രമം: ആക്രമണ രീതി ഗറില്ലാ മോഡൽ
12:17 AM Sep 25, 2022 | Deepika.com