മഠംപറമ്പ് കോളനിവാസികൾ ഭൂമിയുടെ അവകാശികളാകുന്നു
12:12 AM Sep 25, 2022 | Deepika.com
ഇരിട്ടി: ഭൂമിയുണ്ടായിട്ടും എട്ട് പതിറ്റാണ്ടായി ഇതിൽ അവകാശമില്ലാതെ താമസിച്ചുവന്ന മീത്തലെ പുന്നാട് മഠംപറമ്പ് കോളനിയിലെ കുടുംബങ്ങൾ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി ഇടപെടൽ മൂലം ഭൂമിയുടെ അവകാശികളായി മാറുന്നു. സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ പലർക്കും റേഷൻ കാർഡും മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. ഇതുമൂലം ദുരിതമനുഭവിച്ച് വരികയായിരുന്നു കോളനിയിലെ 14 കുടുംബങ്ങൾ. കോളനിവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വാർഡ് മെമ്പർ എ.കെ. ഷൈജു ലീഗൽ സർവീസ് അഥോറിട്ടിയെ അറിയിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ലീഗൽ സർവീസസ് സൊസൈറ്റി ജഡ്ജ് വിൻസി ആൻ പീറ്റർ ജോസ് നേരിട്ട് കോളനിയിൽ എത്തുകയായിരുന്നു. ലീഗൽ സർവീസ് അഥോറിട്ടിയുടെ ഇടപെടലിനെ തുടർന്ന് ഭൂവുടമകളായ നെല്ലാച്ചേരി കുടുംബം ഭൂമിയുടെ സമ്മത പത്രം കൈമാറാൻ തയാറാവുകയുംചെയ്തു. ജഡ്ജ് വിൻസി ആൻ പീറ്റർ ജോസ് സ്ഥലത്തെത്തി സമ്മത പത്രം നെല്ലാച്ചേരി കുടുംബാംഗമായ ലീലയിൽ നിന്നും നേരിട്ട് ഏറ്റു വാങ്ങി. തുടർന്ന് ഇവർ നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാന് സമ്മത പത്രം കൈമാറി. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, വാർഡ് അംഗം എ. കെ. ഷൈജു, ലീഗൽ അഥോറിട്ടി സൊസൈറ്റി അംഗങ്ങളായ പ്രകാശൻ തില്ലങ്കേരി, സുരേഷ് ബാബു, ശരത്ചന്ദ്രൻ, സി. സിന്ധുരേഖ, ലേഖ, എം.സി. രഘുനാഥൻ, പ്രമോട്ടർ അജിത്ത്, ട്രൈബൽ ഓഫീസർ ഷൈജു എന്നിവരും പങ്കെടുത്തു.