കളമശേരി: കൃഷിക്കൊപ്പം കളമശേരി എന്ന പേരിൽ മണ്ഡലത്തിൽ മന്ത്രി പി. രാജീവ് ആരംഭിച്ച സമഗ്ര കാർഷിക വികസന പദ്ധതിയിലുൾപ്പെട്ട നെൽക്കൃഷി ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് കടുങ്ങല്ലൂരിൽ നടക്കും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷനാകും.
വിത്ത് മുതൽ വിപണി വരെയുള്ള കൃഷിയുടെ എല്ലാ ഘട്ടത്തിലും കർഷകന് പിന്തുണ നൽകി സുരക്ഷിത ഭക്ഷ്യോത്പാദനത്തിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് കളമശേരിയെ എത്തിക്കുകയാണ് "കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ ലക്ഷ്യം.
തരിശായി കിടക്കുന്ന കരഭൂമിയും പാടവും കണ്ടെത്തി കൃഷിക്ക് ഉപയോഗിക്കുകയാണ് ആദ്യ നടപടി. മണ്ഡലത്തിലുള്ള 17 പ്രാഥമിക സഹകരണ സംഘങ്ങളും പദ്ധതി വിജയത്തിനായി ഒരുങ്ങിക്കഴിഞ്ഞു. അവയുടെ കീഴിൽ 152 തദ്ദേശ വാർഡുകളിലായി 155 സ്വയം സഹായ ഗ്രൂപ്പുകൾ (എസ്എച്ച്ജി) രൂപീകരിച്ചു. ഏകദേശം 4000 കർഷകർ ഗ്രൂപ്പിൽ അംഗങ്ങളാണ്. ആദായത്തിനായി കൃഷി ചെയ്യുന്നവർക്കും സ്വന്തം ആവശ്യത്തിനായി കൃഷി ചെയ്യുന്നവർക്കും തുല്യപരിഗണനയാണ് നൽകുന്നത്. കർഷകന് അവരുടെ മേഖലയനുസരിച്ച് കൃഷി ചെയ്യാം.
സ്ഥലം, ധനലഭ്യത, വിത്ത്, വളം, സാങ്കേതിക സഹായം, തൊഴിലാളി ലഭ്യത, സംഭരണം, വിപണനം തുടങ്ങി കർഷകന് ആവശ്യമായ സഹായം ലഭ്യമാക്കി കൃഷിയെ പരിപോഷിപ്പിക്കും.സ്വയംസഹായ ഗ്രൂപ്പ് ഭാരവാഹികൾക്കായി നേതൃ പരിശീലന ക്യാമ്പ് നടത്തി. തുടർന്ന് ഓരോ ബാങ്കിനും കീഴിൽ വരുന്ന സ്വയം സഹായ ഗ്രൂപ്പുകളിലെ മുഴുവൻ കർഷകരെയും ഉൾപ്പെടുത്തി ബാങ്ക് തല ശിൽപ്പശാലകൾ നടന്നുവരുന്നു. ഈ ശില്പശാലയിലാണ് ഓരോ പ്രദേശത്തെയും കൃഷി ആസൂത്രണം ചെയ്ത് പ്രോജക്ട് തയാറാക്കുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടമായ മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിന് വിവിധ ബാങ്കുകളെ ചുമതലപ്പെടുത്തും. ഉത്പന്ന ബ്രാൻഡിംഗിന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കും.
"കൃഷിക്കൊപ്പം കളമശേരി' പദ്ധതി ഉദ്ഘാടനം നാളെ
11:55 PM Sep 24, 2022 | Deepika.com