പാറശാല: നവരാത്രി പൂജകൾക്കായുള്ള വിഗ്രഹ ഘോഷയാത്രക്ക് അതിർത്തിയിൽ ഭക്തിനിർഭരമായ സ്വീകരണം. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി ആഘോഷങ്ങളില്ലാതെ നടത്തിയിരുന്നതിനാൽ ഇക്കുറി ഭക്തർ ആവേശത്തോടെയാണ് വരവേറ്റത്.
ഉച്ചയ്ക്ക് ഒന്നിന് കളിയിക്കാവിളയിൽ എത്തിച്ചേർന്ന ഘോഷയാത്രയെ സി.കെ. ഹരീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.തമിഴ്നാട് ദേവസ്വവും ജോയിന്റ് കമ്മീഷണറിൽ നിന്നും തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ ഔദ്യോഗികമായി തട്ടം വാങ്ങി.
തുടർന്ന് പൂജനൽകി . തുടർന്ന് കേരള, തമിഴ്നാട് സായുധ പോലീസിന്റെ ഗാർഡ് ഓഫ് ഓണറിനു ശേഷം ഘോഷയാത്ര കേരളത്തിലേക്ക് പ്രവേശിച്ചു. പോലീസിന്റെ പ്രത്യേക ബാന്റുമേളവും ഉണ്ടായിരുന്നു. കൊട്ടാരം തേവാരക്കെട്ടു സരസ്വതി ദേവി, വേളിമല കുമാരസ്വാമി,ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നിവരുടെ വിഗ്രഹങ്ങളാണ് എഴുന്നള്ളിച്ചത് .
സരസ്വതി ദേവിയെ ആനപ്പുറത്തും, കുരസ്വാമിയെയും,മുന്നൂറ്റിനങ്കയെയും പല്ലക്കുകളിലുമാണ് എഴുന്നള്ളിച്ചത്. കഴിഞ്ഞ ദിവസം പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും പുറപ്പെട്ട വിഗ്രഹ ഘോഷയാത്ര കുഴിത്തുറ മഹാദേവർ ക്ഷേത്രത്തിൽ ഇറക്കിപൂജനടത്തി വിശ്രമിച്ചശേഷം ഇന്നലെ രാവിലെ പുറപ്പെടുകയായിരുന്നു.
പാറശാല മഹാദേവർ ക്ഷേത്രത്തിൽ വിശ്രമിച്ചശേഷം പുറപ്പെട്ട വിഗ്രഹങ്ങൾ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇറക്കിപൂജനടത്തി വിശ്രമിച്ച ശേഷം ഇന്ന് അന്തപുരിയിലേക്കു പുറപ്പെടും.
നവരാത്രി ഘോഷയാത്രക്ക് ഭക്തിനിർഭരമായ സ്വീകരണം
11:45 PM Sep 24, 2022 | Deepika.com