കാക്കനാട്: തൃക്കാക്കരക്കാർക്ക് ഹെലികോപ്റ്ററിൽ നാടുചുറ്റാൻ അവസരമൊരുക്കി നഗരസഭ. ഒമ്പതു മിനിട്ട് കൊണ്ട് തൃക്കാക്കരയും പരിസരവും കൊച്ചി നഗരവും ആകാശത്ത് കറങ്ങി വീക്ഷിക്കാനാണ് അവസരമൊരുക്കുന്നത്. കാക്കനാടുള്ള നഗരസഭ സ്റ്റേഡിയം ഗ്രൗണ്ടിൽനിന്ന് ഒമ്പതിന് രാവിലെ എട്ടിനാണ് ഹെലികോപ്റ്ററിന്റെ ഉദ്ഘാടന പറക്കൽ.
ഒമ്പതു മിനിറ്റു കൊണ്ട് 32 കിലോമീറ്റർ ചുറ്റളവിൽ 500 മീറ്റർ ഉയരത്തിൽ ചുറ്റിസഞ്ചരിക്കാം. 1500 അടി ഉയരത്തിൽ ഹെലികോപ്റ്ററിനു സഞ്ചരിക്കാമെങ്കിലും ആകാശക്കാഴ്ചയ്ക്കാണ് സർവീസെന്നതിനാലാണ് 500 അടിയായി പരിമിതപ്പെടുത്തുന്നത്. ഒരാൾക്ക് 4,800 രൂപയാണ് നിരക്ക്. രണ്ടു വയസു വരെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ഒരേ സമയം ആറു പേർക്ക് യാത്ര ചെയ്യാം. ഇടപ്പള്ളിയിൽ ആസ്ഥാനമായിട്ടുള്ള ഇവന്റ്സ് ഇന്ത്യ കമ്പനിയുടേതാണ് ഹെലികോപ്റ്റർ.
എറണാകുളം, മലപ്പുറം , കോഴിക്കോട് എന്നിവിടങ്ങളിൽ നേരത്തെ ഇത്തരത്തിൽ ആകാശക്കാഴ്ചയ്ക്ക് സൗകര്യം ഒരുക്കിയിരുന്നതായി കമ്പനി അധികൃതർ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പനും സെക്രട്ടറി അനിൽകുമാറും കമ്പനിയുടെ ഓപ്പറേറ്റർ കൃഷ്ണകുമാർ ദിവാകരൻ, സിഇഒ പ്രിയ മേരി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ആകാശയാത്രയ്ക്ക് അവസരമൊരുങ്ങിയത്.
നിയമപരമായ ഫീസ് അടച്ചാണ് നഗരസഭയുടെ ഗ്രൗണ്ട് ഉപയോഗിക്കുന്നത്. ചെയർപേഴ്സൺ അജിത തങ്കപ്പൻ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.വി. ബേബി, സിനിമാ താരങ്ങൾ, ഒരു മുതിർന്ന പൗരൻ എന്നിവരാണ് ആദ്യ പറക്കലിൽ ഹെലികോപ്റ്ററിൽ കയറുക. യാത്ര മുൻകൂട്ടി ബുക്ക് ചെയ്യാം.
തൃക്കാക്കരക്കാർക്ക് ഇനി ഹെലികോപ്റ്ററിൽ നാടു ചുറ്റാം
11:38 PM Sep 24, 2022 | Deepika.com