തൊടുപുഴ: ജില്ലയിൽ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ വാക്സിനേഷൻ പുരോഗമിക്കുന്നു. ഇതു വരെ 7,152 വളർത്തുനായകൾക്കും 311 വളർത്തുപൂച്ചകൾക്കും 40 ഇതര മൃഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ് നൽകി. 192 വളർത്തുനായകൾക്കും 28 പൂച്ചകൾക്കും 142 കന്നുകാലികൾക്കും 142 ആടിനും 20 ഇതര വളർത്തുമൃഗങ്ങൾക്കും 45 തെരുവുനായകൾക്കും പേവിഷബാധയ്ക്കെതിരെയും കുത്തിവയ്പെടുത്തു.
വാക്സിനേഷൻ നടപടികൾ ഉൗർജിതമാക്കിയതോടെ ജില്ലയിൽ വാക്സിൻ സ്റ്റോക്ക് തീർന്നുതുടങ്ങി. വാക്സിന്റെ കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ബിനോയ് പി. മാത്യു അറിയിച്ചു. ജില്ലയിൽ തെരുവുനായയെ പിടികൂടുന്നതിനുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്ഥാപന തലത്തിൽ വാർഡുതല ക്യാന്പുകൾ തുറന്നാണ് വാക്സിനേഷൻ നടത്തുന്നത്. വാക്സിനേഷൻ നടപടികളുമായി ബന്ധപ്പെട്ട് ഇന്നലെ ഓണ്‍ലൈൻ അവലോകന യോഗം ചേർന്നു,
തെരുവുനായ ആക്രമണവും പേവിഷബാധ ഭീഷണിയും ഫലപ്രദമായി നേരിടുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതി സമർപ്പിച്ചാൽ സ്പെഷൽ പ്രോജക്ടായി അനുമതി നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് യോഗത്തിൽ അറിയിച്ചു.
തെരുവുനായ നിയന്ത്രണത്തിനായുള്ള കർമപദ്ധതിയിലെ തീരുമാനങ്ങളിൽ നിർവഹിക്കാൻ കഴിഞ്ഞതും കഴിയാത്തതുമായ കാര്യങ്ങൾ മൃഗസംരക്ഷണവകുപ്പ് അടുത്ത അവലോകന യോഗത്തിൽ വിശദീകരിച്ച് കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നേറേണ്ട അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തെരുവുനായ നിയന്ത്രണത്തിൽ സർക്കാർ നിബന്ധനകൾ ഗൗരവത്തിലെടുക്കാതിരുന്നാൽ നിയമ നടപടി നേരിടേണ്ടിവരുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് യോഗത്തിൽ മുന്നറിയിപ്പ് നൽകി.
ജില്ലയിൽ വളർത്തുമൃഗങ്ങൾക്കു കുത്തിവയ്പ് തുടരുന്നു
11:17 PM Sep 24, 2022 | Deepika.com