ഇരിട്ടി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഇരിട്ടി മേഖലയിലും അക്രമം അരങ്ങേറി. ഉളിയിൽ, ആറളം ഭാഗങ്ങളിലാണ് ഹർത്താലനുകൂലികൾ അക്രമം അഴിച്ചുവിട്ടത്.
ആറളം ടൗണിനടുത്തുവച്ച് ചെന്നിലോട് സ്വദേശി ഭാഗ്യരാജിന്റെ കാറിന്റെ ചില്ല് അടിച്ചുതകർത്തു. കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു ഭാഗ്യരാജൻ.
മുഖം മറച്ച് എത്തിയ സംഘമാണ് അക്രമം നടത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല.
വിളക്കോട് ടൗണിൽ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി അടിച്ചുതകർത്തു. ശ
്രീകണ്ഠപുരത്തുനിന്ന് യാത്രക്കാരുമായി വിളക്കോട് എത്തിയ ഓട്ടോയ്ക്കുനേരെയാണ് അക്രമമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ മുഴക്കുന്ന് എസ്ഐ ഷിബു എഫ്. പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അക്രമിസംഘത്തിലുണ്ടായിരുന്ന വിളക്കോട് സ്വദേശി നിബ്രാസ് വീട്ടിൽ നജുമുദീനെ കസ്റ്റഡിയിലെടുത്തു.
ഇരിട്ടി ഉൾപ്പെടെ നഗരപ്രദേശങ്ങളിൽ ഹർത്താൽ പൂർണമായിരുന്നെങ്കിലും ഗ്രാമപ്രദേശങ്ങളെ ഹർത്താൽ ബാധിച്ചില്ല. മലയോരത്തെ പ്രധാന ടൗണുകളിലും ജനജീവിതം സാധാരണ നിലയിലായിരുന്നു.
ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, സിഐ കെ.ജെ. ബിനോയി, പ്രിൻസിപ്പൽ എസ്ഐ എൻ.വി.ഷിബു, ജൂണിയർ എസ്ഐമാരായ ലിജിമോൾ, ജിസ്മ, എഎസ്ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം അക്രമികളെ തടയുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിരുന്നു.
ഹർത്താലിന്റെ മറവിൽ ഇരിട്ടിയിലും അക്രമം
05:25 AM Sep 24, 2022 | Deepika.com