മട്ടന്നൂർ: മട്ടന്നൂർ മേഖലയിൽ വാഹനങ്ങൾക്കുനേരെ വ്യാപക അക്രമം. നിരവധി വാഹനങ്ങൾ തകർന്നു. ഉളിയിൽ, ചാവശേരി, കൂടാളി, പാലോട്ടു പള്ളി, പത്തൊൻപതാം മൈൽ തുടങ്ങിയ സ്ഥലങ്ങളിലാണ് വാഹനങ്ങൾക്കുനേരെ അക്രമുണ്ടായത്.
തലശേരിയിൽനിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനുനേരെ ഉളിയിൽ ടൗണിൽ വച്ച് കല്ലേറുണ്ടായി. ബസിന്റെ മുൻഭാഗത്തെ ചില്ല് തകരുകയും പൊട്ടിയ ചില്ലു തെറിച്ച് ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവർ ധർമടം സ്വദേശി രതീഷ് ആശുപത്രിയിൽ ചികിത്സ തേടി.
കണ്ണൂർ വിമാനത്താവളത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന പുന്നാട് അത്തപ്പുഞ്ചയിലെ എ. നിവേദിനുനേരെ ഉളിയിലിൽ വച്ച് പെട്രോൾ ബോംബെറിഞ്ഞു. ബൈക്ക് മറിഞ്ഞു പരിക്കേറ്റ നിവേദിനെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാളിയിൽ ട്രാവലറിനും ഓട്ടോറിക്ഷയ്ക്കും നേരെ അക്രമമുണ്ടായി. കല്ലേറിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗത്തെ ചില്ല് തകർന്നു.
മട്ടന്നൂർ പാലോട്ടുപള്ളിയിൽ നാഷണൽ പെർമിറ്റ് ലോറിയുടെ ചില്ല് എറിഞ്ഞുതകർത്തു. ചാവശേരി കാശിമുക്കിനടുത്തുണ്ടായ കല്ലേറിൽ വിമാനത്താവളത്തിൽനിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന കുര്യാക്കോസിന്റെ കാറിന്റെ സൈഡ് ഭാഗത്തെ ചില്ല് തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.
ചാവശേരിപറമ്പിൽ ബൈക്ക് അടിച്ചുതകർത്ത് യാത്രക്കാരനെ മർദിച്ചു. പരിക്കേറ്റ നിഖിലിനെ മട്ടന്നൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പോയി വരുന്നതിനിടെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം അക്രമം നടത്തിയത്. പാലോട്ടുപള്ളിയിൽ നാഷണൽ പെർമിറ്റ് ലോറിക്കുനേരെ പെട്രോൾ ബോംബേറുണ്ടായി. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ആന്ധ്രാപ്രദേശ് രജിസ്ട്രേഷൻ ലോറിക്ക് നേരെ ബോംബേറുണ്ടായത്. ബോംബ് ലോറിയുടെ മുൻഭാഗത്തെ ഗ്ലാസിൽ തട്ടി റോഡിൽ വീണു പൊട്ടിയതിനാൽ തീപിടിക്കാതെ രക്ഷപെട്ടു. ലോറിയുടെ മുൻഭാഗത്തെ ചില്ലുകൾ തകർന്നു.
കളറോഡ്, പത്തൊമ്പതാംമൈൽ, ഇരുപത്തിയൊന്നാം മൈൽ, നരയമ്പാറ എന്നിവിടങ്ങളിൽ റോഡിൽ ഹർത്താലാനുകൂലികൾ ടയറിട്ട് തീവച്ചു. പോലീസെത്തി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നടുവനാട് ഹർത്താലാനുകൂലികളും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. റോഡ് തടസപ്പെടുത്തിയതിനെ തുടർന്ന് എത്തിയ പോലീസ് റോഡിലെ തടസം നീക്കുന്നതിനിടെയായിരുന്നു പ്രശ്നം.
ബസിനുൾപ്പെടെ കല്ലേറുണ്ടായതിനെ തുടർന്ന് വാഹനങ്ങൾക്ക് പോലീസ് അകമ്പടി നൽകി. ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുകൾക്ക് ഉൾപ്പെടെ മട്ടന്നൂർ സിഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അകമ്പടി നൽകി. പത്തൊന്പതാം മൈലിൽ റോഡ് തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്ത ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണി പൊയിൽ എന്നിവരുടെ നേതൃത്വത്തിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയത്.
മട്ടന്നൂർ മേഖലയിൽ അക്രമികളുടെ അഴിഞ്ഞാട്ടം
05:25 AM Sep 24, 2022 | Deepika.com