മട്ടന്നൂർ: മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനുനേരെ പെട്രോൾ ബോംബേറ്. ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. സ്കൂട്ടിയിലെത്തിയ രണ്ടംഗ സംഘമാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ശിവപുരം ഭാഗത്തുനിന്ന് സ്കൂട്ടിയിലെത്തിയ സംഘം റോഡരികിൽ സ്കൂട്ടി നിർത്തി കാര്യാലയത്തിനുനേരെ ബോംബ് എറിയുകയായിരുന്നു. കാര്യാലയത്തിന്റെ മുൻഭാഗത്തെ ജനൽച്ചില്ല് തകരുകയും മുറിയിലെ കിടക്ക കത്തിനശിക്കുകയും ചെയ്തു.
പെടോൾ ബോംബിന്റെ കുപ്പിച്ചില്ലുകൾ സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി. ബോംബ് എറിഞ്ഞശേഷം സ്കൂട്ടിയിൽ അക്രമികൾ മട്ടന്നൂർ ഭാഗത്തേക്ക് രക്ഷപെടുന്ന ദൃശ്യം സമീപത്തെ സ്ഥാപനത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. കാര്യാലയം നേതാക്കൾ സന്ദർശിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ബോംബ് എറിഞ്ഞതെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കഴി പറഞ്ഞു. കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, സിഐ എം. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് മട്ടന്നൂരിൽ ആർഎസ്എസിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. കാര്യാലയ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കാര്യാലയ പരിസരത്ത് സമാപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജനറൽ സെക്രട്ടറി ബിജു എളക്കുഴി, രാജൻ പുതുക്കുടി തുടങ്ങിയവർ നേതൃത്വം നൽകി.
മട്ടന്നൂർ ആർഎസ്എസ് കാര്യാലയത്തിനുനേരെ പെട്രോൾ ബോംബേറ്
05:25 AM Sep 24, 2022 | Deepika.com