വടക്കഞ്ചേരി: ദേശീയപാത ചുവട്ടുപാടത്ത് ഗൃഹനാഥനെ കെട്ടിയിട്ടു മർദ്ദിച്ച് അവശനാക്കി വീട്ടിൽ കവർച്ച നടത്തിയ കേസിൽ പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. വടക്കഞ്ചേരി സിഐ ആദംഖാൻ, എസ്ഐ സുധീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്പി, ഡിവൈഎസ്പി, സിഐ എന്നിവരുടെ സ്ക്വാഡുകളിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം രൂപീകരിച്ചിട്ടുള്ളത്. പോലീസിന്റെ സൈബർ ടീമും സംഘത്തിലുണ്ട്. വധശ്രമം, വീട്ടിൽ അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, ഭവനഭേദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
കവർച്ചാസംഘം എത്തിയതെന്നു കരുതുന്ന ഹോണ്ടസിറ്റി കാറിന്റെയും ബൈക്കിന്റെയും നന്പറുകൾ സമീപത്തെ സിസിടിവി വഴി ലഭ്യമായിട്ടുണ്ട്. കവർച്ചാ സംഘത്തിലെ രണ്ടു യുവാക്കളെ കുറിച്ച് സൂചന ലഭിച്ചതായും വിവരമുണ്ട്.
ഈയടുത്ത കാലത്ത് കൊല്ലംങ്കോട് ഭാഗത്തു നടന്ന കവർച്ചയുമായി ചുവട്ടുപാടത്തെ കവർച്ചയ്ക്ക് ഏറെ സമാനതകളുണ്ടെന്ന് അന്വേഷണ സംഘത്തിലെ വടക്കഞ്ചേരി എസ്ഐ സുധീഷ് കുമാർ പറഞ്ഞു. കവർച്ചാസംഘം സംസാരിച്ചിരുന്നത് മലയാളം തമിഴ് കലർന്ന ഭാഷകളിലായിരുന്നു. കറുത്ത വാക്കിംഗ് പാൻറും മുഖംമൂടിയും കൈയുറകളും ധരിച്ചായിരുന്നു സംഘത്തിലുള്ളവർ. വലിയ വടിവാളും കത്തിയും ചെറിയ മഴുവും ഇവരുടെ കൈവശമുണ്ടായിരുന്നു. സംഘം കൊണ്ടുവന്ന നീളത്തിലുള്ള പുതിയ കത്തി വീട്ടിലെ അടുക്കളയിൽ കണ്ടെത്തി. രാത്രി എട്ടു മണിയോടെ ഹോണ്ട സിറ്റി കാർ സർവീസ് റോഡിൽ സംഘത്തെ ഇറക്കി തിരിച്ചുപോകുന്നതും പിന്നീട് കുറെ കഴിഞ്ഞ് തിരിച്ചു വരുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ശങ്കരൻകണ്ണംതോട് ഭാഗത്ത് ഈ കാർ നിന്നിരുന്നതായും പറയുന്നുണ്ട്. പന്നിയങ്കര ടോൾ പ്ലാസ വഴി കാർ കടന്നുപോയിട്ടില്ല. ഒരുപക്ഷെ, കല്ലിങ്കൽപാടം വഴിയോ വാണിയന്പാറ വഴിയോ സംഘവുമായി വാഹനം തിരിഞ്ഞു പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.
നാലു ദിവസം മുന്പ് രാത്രി സമയം രണ്ടുപേർ വീടിനടുത്ത് പറന്പിലൂടെ നടന്നു പോയിരുന്നതായി ഗൃഹനാഥൻ സാം പോലീസിനു വിവരം നല്കിയിട്ടുണ്ട്. നാലുവർഷം മുന്പ് ഇവരുടെ പുതിയ വീടിനു മുന്നിലെ പഴയവീട്ടിൽ അന്യസംസ്ഥാന തൊഴിലാളി വാടകയ്ക്കു താമസിച്ചിരുന്നു.
ചുവട്ടുപാടത്ത് ദേശീയപാതയുടെ സർവീസ് റോഡിന്റെ വലതു ഭാഗത്ത് കെഎസ്ആർടിസിയിൽ നിന്നും റിട്ടയർ ചെയ്ത പുതിയേടത്ത് സാം പി. ജോണിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി ഒന്പത് മണിയോടെ കവർച്ച നടന്നത്. സാമിനേയും ഭാര്യ ജോളിയേയും കത്തിയും മറ്റു മാരകായുധങ്ങളുമായി ബന്ധികളാക്കിയായിരുന്നു കവർച്ച. ചെറുത്തുനിൽക്കാൻ ശ്രമിച്ച സാമിനെ കവർച്ച സംഘം ക്രൂരമായി ആക്രമിച്ചു. കണ്ണിനു താഴെ സാരമായ പരിക്കുണ്ട്. ഇവിടെ എട്ട് തുന്നിക്കെട്ടുകളുണ്ട്. കൈവിരലിൽ ഇരുന്പു വളയം ധരിച്ചായിരുന്നു മർദനം. സാമിന്റെ മൂന്ന് പല്ലുകളും തെറിച്ചുപോയി.
വടക്കഞ്ചേരി നായനാർ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലും ചികിത്സയ്ക്ക് വിധേയനാക്കിയ സാമിനെ ഇന്നലെ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിൽ എത്തിച്ചിരുന്നു. വീടിന്റെ ഗെയ്റ്റിനു മുന്നിൽ ബൈക്കിന്റെ നിർത്താതെയുള്ള ഹോണ് മുഴക്കം കേട്ടാണ് സാം മുന്നിലെ വാതിൽ തുറന്നത്.
ഈ സമയം കൊടുവാളും മറ്റു ആയുധങ്ങളുമായി വാതിലിനടുത്തു മറഞ്ഞുനിന്ന സംഘം ബലമായി അകത്തുകടന്ന് ആക്രമണം നടത്തുകയായിരുന്നെന്ന് സാം പറഞ്ഞു. സാം ധരിച്ചിരുന്ന ലുങ്കി കീറിയാണ് കൈകാലുകൾ ബന്ധിച്ചത്.
കവർച്ചാസംഘം കരുതിയിരുന്ന പാക്കിംഗ് ടാപ്പ് കൊണ്ട് വായ് ഒട്ടിച്ചു. വീട്ടിൽ ഉള്ളതെല്ലാം കൊണ്ടുപോയ്കൊള്ളു തങ്ങളെ ഒന്നും ചെയരുതെന്ന് ഭാര്യ ജോളി കരഞ്ഞു പറഞ്ഞപ്പോഴാണ് സാമിനെ മർദിക്കുന്നത് നിർത്തിയത്. ചെറുത്തുനിൽപ്പിനിടെ കവർച്ചാസംഘത്തിലുള്ളവർക്കും പരിക്കുപറ്റിയിട്ടുണ്ടെന്ന് സാം പറഞ്ഞു. മുക്കാൽ മണിക്കൂറോളം സമയം കവർച്ചാസംഘം വീട്ടിലുണ്ടായിരുന്നു. എല്ലാ മുറികളിലും അലമാരകളും ബെഡുകളും വലിച്ചു വാരിയിട്ടു.
മുകളിലെ മുറികളിലും വാരിയിട്ട് തെരച്ചിൽ നടത്തിയിട്ടുണ്ട്. ജോളിയുടെയും വിവാഹിതയായ മകൾ ആൽബിയുടെതുമായി 26 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും മൊബൈൽ ഫോണും എടിഎം കാർഡും മറ്റു രേഖകളുമാണ് കവർന്നിട്ടുള്ളത്. കാണാതായ ഫോണുകളിൽ ഒരു ഫോണ് മുറിക്കുള്ളിലെ കട്ടിലിനടിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക്, വിരലടയാള വിദഗ്ധർ, പാലക്കാട് നിന്നും ട്രാക്കർ ഡോഗ് ഹാർളി ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ നിന്നും മണംപിടിച്ച് ഓടിയ നായ പുറകിലേക്ക് ഓടി അവിടെ നിന്നും ജാതി, തെങ്ങ് തോട്ടങ്ങളിലൂടെ കടന്ന് ദേശീയപാതയിൽ എത്തി നിന്നു. ഈ മേഖലയിൽ ഇത്തരം സംഭവം ആദ്യമായതിനാൽ അതിന്റെ ഗൗരവത്തിൽ തന്നെയാണ് പോലീസും അന്വേഷണം ഉൗർജിതമാക്കിയിട്ടുള്ളത്. കവർച്ചയ്ക്ക് സംഘം തെരഞ്ഞെടുത്ത സമയം പോലീസിനേയും അന്പരപ്പിച്ചിട്ടുണ്ട്.
കഞ്ചിക്കോട് ജോലിയുള്ള മകൻ എബിയുടെ ബൈക്കിന്റെ ഫ്ലഗ് ഉൗരിയിട്ട നിലയിലായിരുന്നു. ദിവസങ്ങളെടുത്ത് വളരെ ആസൂത്രിതമായ കവർച്ചയാണ് പിന്നിലെന്നാണ് പോലീസ് വിലയിരുത്തൽ.
ദന്പതികളെ ആക്രമിച്ചു ബന്ദികളാക്കി കവർച്ച: പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി
12:27 AM Sep 24, 2022 | Deepika.com