തിരുവനന്തപുരം : വീട് വിട്ടിറങ്ങി തിരുവനന്തപുരത്തെത്തിയ ആസാം സ്വദേശിനിയായ പതിനഞ്ചുകാരിയെ ശിശുക്ഷേമസമിതി ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് പെണ്‍കുട്ടി ഒറ്റയ്ക്ക് ഗോഹട്ടിയില്‍ നിന്നുള്ള ട്രെയിനില്‍ തിരുവനന്തപുരത്തെത്തിയത്. ചൈല്‍ഡ് ലൈന്‍ റെയില്‍വേ ഡസ്ക് കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയായിരുന്നു. സംസാര ശേഷിയില്ലാത്ത കുട്ടി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിക്ക് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്കി, ബാല സംരക്ഷണ കേന്ദ്രമായ കളിവീട്ടില്‍ പാര്‍പ്പിച്ചു. സംസാര ശേഷിയില്ലാത്തതിനാല്‍ കുട്ടിയുടെ സ്ഥലം മനസിലാക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും കുട്ടി തന്നെ കാണിച്ച ഗോഹട്ടി പ്ലാറ്റ്ഫോം ടിക്കറ്റ് ഒടുവില്‍ സഹായമായി.
ഇതനുസരിച്ച് ആസാമിലെ കാംരൂപ് ശിശുക്ഷേമസമിതിയുമായും ആസാം ബാലാവകാശ കമ്മീഷനുമായും ബന്ധപ്പെട്ടു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പെഴ്സണ്‍ അഡ്വ. ഷാനിബാ ബീഗം, മെമ്പര്‍മാരായ അഡ്വ. മേരി ജോണ്‍, ആലീസ് സ്കറിയ, രവീന്ദ്രന്, വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് വനിത പോലീസുകാര്‍, എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്, കളിവീട് ഹൗസ്മദര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ ആസാമിലെ ശിശുക്ഷേമ സമിതിക്ക് കൈമാറി.
വീട് വിട്ടിറങ്ങി തിരുവനന്തപുരത്തെത്തിയ ആസാം സ്വദേശിനിയെ തിരികെ എത്തിച്ച് ശിശുക്ഷേമസമിതി
12:13 AM Sep 24, 2022 | Deepika.com