തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിൽ ജില്ലയിലും വ്യാപകമായ ആക്രമണം. ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ കെഎസ്ആർടിസി ബസുകൾക്കു നേരെ ആക്രമണമുണ്ടായി. ബസിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു. കുമരി ചന്തയിൽ സ്വകാര്യ വാഹനങ്ങൾ ആക്രമിച്ചു. ഒരു കാറും ഒരു ഓട്ടോറിക്ഷയും സമരാനുകൂലികൾ എറിഞ്ഞു തകർത്തു. എയർപോർട്ടിലേക്കു പോയ കാറിന് നേരെയും ആക്രമണമുണ്ടായി.
തിരുവനന്തപുരത്തു നിന്നും പൂവാർ വഴി കളിയിക്കാവിളയിലേക്കു പോയ പാറശാല ഡിപ്പോയിലെ കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. കരമന കളിയിക്കാവിള പാതയിൽ പാപ്പനംകോട് തുലവിളയിൽ തമിഴ്നാട് ബസിന്റെ ചില്ല് ഹർത്താൽ അനുകൂലികളുടെ കല്ലേറിൽ തകർന്നു. സിറ്റി ഷട്ടിൽ സവാരി നടത്തുന്ന കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ ബസിനുനേരെയും കല്ലേറുണ്ടായി. മുഖം മൂടി ധരിച്ചിരുന്നവരാണു കല്ലെറിഞ്ഞതെന്നാണു പോലീസ് ഭാഷ്യം. നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവറുടെ കണ്ണിനും ആറ്റിങ്ങലിൽ ഡ്രൈവറുടെ കൈയ്ക്കും കല്ലേറിൽ പരിക്കേറ്റു. തൈക്കാട് ശാന്തികവാടത്തിലെ ജീവനക്കാർ സഞ്ചരിച്ച വാഹനത്തിനു നേരെയും ആക്രമണമുണ്ടായി. മിക്ക സ്ഥലങ്ങളിലും കടകൾ ഭീഷണിപ്പെടുത്തി അടപ്പിച്ചു.
കാട്ടാക്കടയിൽ സംഘർഷം ; ബസ്
കല്ലെറിഞ്ഞു തകർത്തു
കാട്ടാക്കട : പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കാട്ടാക്കടയിൽ സംഘർഷം. കെഎസ്ആർടിസിയുടെ ഒരു ബസ് കല്ലെറിഞ്ഞു തകർത്തു. ഇന്നലെ രാവിലെ കാട്ടാക്കട ഡിപ്പോയിലാണ് സംഘർഷം നടന്നത്. രാവിലെ ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിക്കാനിരിക്കെ എസ്ഡിപിഐ പ്രവർത്തകർ കൂട്ടമായി എത്തി സർവീസ് തടയാൻ തുടങ്ങി. തുടർന്ന് യാത്രക്കാർ ഇടപെട്ടതോടെ അത് വാക്കേറ്റമായി മാറി. കാട്ടാക്കട പോലീസ് എത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു. തുടർന്നാണ് സർവീസ് ആരംഭിച്ചത്. അതിനിടെ വീണ്ടും സംഘർഷാവസ്ഥ ഉണ്ടായതിനെ തുടർന്ന് പോലീസിന്റെ കോൺവായി അടിസ്ഥാനത്തിൽ നാമമാത്രമുള്ള സർവീസാണ് നടത്തിയത്. കാട്ടാക്കടയ്ക്ക് സമീപം അഞ്ചുതെങ്ങിൻമൂട്ടിൽ ബൈക്കിലെത്തിയ രണ്ടു പേർ ബസിനു നേർക്ക് കല്ലെറിഞ്ഞു. ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ആർക്കും പരിക്കില്ല. പൂവാറിൽ നിന്നും കാട്ടാക്കടയ്ക്ക് വരികയായിരുന്നു ബസ്. കല്ലെറിഞ്ഞ ശേഷം ഇവർ രക്ഷപ്പെട്ടു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി. സിസിടിലി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കല്ലേറ്, സംഘർഷം, വ്യാപക അക്രമം
12:10 AM Sep 24, 2022 | Deepika.com