വാഷിംഗ്ടണ്: യുഎസ് പ്രസിഡന്റായി ബുധനാഴ്ച സ്ഥാനമേറ്റ ജോ ബൈഡൻ കോവിഡ്-19 മഹാമാരി നിയന്ത്രണ വിധേയമാക്കാൻ 10 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവയ്ക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം പ്രസിഡന്റിന്റെ ഓവൽ ഓഫീസിൽ അധികസമയം ചെലവഴിച്ച ബൈഡൻ കാലാവസ്ഥ വ്യതിയാനം, കുടിയേറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ 15 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവച്ചു. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിൽ മാറ്റംവരുത്തുന്നവയായിരുന്നു ഈ ഉത്തരവുകൾ.
യുഎസിൽ കോവിഡ് വാക്സിൻ നൽകുന്നതു ത്വരിതപ്പെടുത്തുന്നതിനും മാസ്ക് പോലെയുള്ള കോവിഡ് പ്രതിരോധസാമഗ്രികളുടെ നിർമാണം വർധിപ്പിക്കുന്നതിനും ഉതകുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളാണു കോവിഡുമായി ബന്ധപ്പെട്ട് ബൈഡൻ പുറപ്പെടുവിക്കുക.
കോവിഡിനെ നേരിടാൻ ഫെഡറൽ തലത്തിൽ ട്രംപിന് ഒരു നയവും ഇല്ലായിരുന്നെന്നും ഇത് മറികടക്കുമെന്നും ബൈഡൻ സംഘത്തിലെ കോവിഡ്-19 ടാസ്ക് ഫോഴ്സ് കോ-ഓർഡിനേറ്റർ ജെഫ് സിയെന്റ് പറഞ്ഞു. അമേരിക്കയെ ഈ നൂറ്റാണ്ടിന്റെ പൊതുജനാരോഗ്യപ്രതിസന്ധിയിൽനിന്നു പുറത്തുകടത്താൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ അവസാനത്തോടെ 10 കോടി വാക്സിൻ ഡോസ് നൽകുന്നതിനും 100 ദിവസത്തിനുള്ളിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനുമാണു ബൈഡൻ മുഖ്യപരിഗണന നൽകുക. ഇതിനിടെ, കോവിഡ് വാക്സിൻ ദരിദ്ര രാജ്യങ്ങൾക്കു നൽകുന്നതിൽ അമേരിക്ക പങ്കാളിയാകണമെന്ന് ബൈഡന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ഡോ. അന്തോണി ഫൗച്ചി പറഞ്ഞു. യുഎസ് ലോകാരോഗ്യ സംഘടനയിൽ അംഗമായി തുടരുമെന്നും ഫൗച്ചി ഡബ്ല്യുഎച്ച്ഒയുമായുള്ള വീഡിയോ കോളിൽ പറഞ്ഞു. ലോകാരോഗ്യ സംഘടനയിൽനിന്ന് പിൻമാറാൻ ട്രംപ് തീരുമാനിച്ചിരുന്നു.
കോവിഡ് : യുഎസ് പ്രസിഡന്റ് ബൈഡൻ 10 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവയ്ക്കും
12:14 AM Jan 22, 2021 | Deepika.com