കൽപ്പറ്റ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ ഭാഗികം. ജില്ലയുടെ മിക്ക ഭാഗങ്ങളിലും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കെഎസ്ആർടിസി ദീർഘദൂര ബസുകൾ കോണ്വോയ് അടിസ്ഥാനത്തിലും അല്ലാതെയും സർവീസ് നടത്തി. പോലീസ് അകന്പടിയോടെയായിരുന്നു കെഎസ്ആർടിസി സർവീസ്. സ്വകാര്യ ബസുകൾ ഓടിയില്ല. സർക്കാർ ഓഫീസുകളിൽ ഹാജർ നിലയിൽ കാര്യമായ കുറവുണ്ടായില്ല. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.
പനമരം ആറാംമൈൽ മൊക്കത്ത് കെഎസ്ആർടിസി ബസിനും പീച്ചംകോട് കാറിനും മിനി ലോറിക്കും നേരേ ഉണ്ടായ കല്ലേറ് ഒഴിച്ചാൽ കാര്യമായ അനിഷ്ടസംഭവങ്ങൾ ജില്ലയിൽ ഇല്ല. മാനന്തവാടിയിൽനിന്നു കോഴിക്കോടിനുള്ള ബസിനു നേരേ രാവിലെ ആറരയോടെയാണ് കല്ലേറ് നടന്നത്. ബസിന്റെ ചില്ലുകൾ തകർന്നു. കാർ, മിനി ലോറി എന്നിവയുടെ ചില്ലുകളും ഉടഞ്ഞു.
രാവിലെ വിവിധ സ്ഥലങ്ങളിൽ ഹ്രർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സുൽത്താൻ ബത്തേരിയിൽ റോഡ് തടസപ്പെടുത്തിയ ഹർത്താൽ അനകൂലികളായ 12 പേരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. മാനന്തവാടി, തലപ്പുഴ, വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധികളിൽ 14 പേരെ കരുതൽ തടങ്കലിൽ വച്ചു.
22 പേർ അറസ്റ്റിൽ
കൽപ്പറ്റ: പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ടു ജില്ലയിൽ നാലു കേസുകളിലായി 22 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. മുൻകരുതൽ എന്ന നിലയിൽ 19 പേരെയും അറസ്റ്റു ചെയ്തു.
അക്രമ സംഭവങ്ങളിൽ വെള്ളമുണ്ട, പനമരം, സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വെള്ളമുണ്ട-എഴ്, പനമരം-മൂന്ന്, സുൽത്താൻ ബത്തേരി-12 എന്നിങ്ങനെയാണ് അറസ്റ്റു ചെയ്തവരുടെ എണ്ണം. മുൻകരുതൽ എന്ന നിലയിൽ തലപ്പുഴയിൽ എട്ടും പനമരത്ത് നാലും വെള്ളമുണ്ടയിൽ നാലും മാനന്തവാടിയിൽ മൂന്നും ആളുകളെയാണ് അറസ്റ്റ് ചെയ്തത്.
ഹർത്താലിന്റെ മറവിൽ അക്രമം നടത്തുകയും പൊതുമുതലും സ്വകാര്യ സ്വത്തും മറ്റും നശിപ്പിക്കുകയും ചെയ്തവർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ജില്ലയിൽ പിഎഫ്ഐ ഹർത്താൽ ഭാഗികം
11:58 PM Sep 23, 2022 | Deepika.com