വാഴക്കുളം: മണിയന്തടം, വടകോട് പ്രദേശങ്ങളിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന അജ്ഞാത ജീവിയുടെ ആക്രമണ ഭീഷണിയിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. അജ്ഞാത ജീവിയെ തിരിച്ചറിയാനോ നിത്യേന ഉണ്ടാകാവുന്ന ആക്രമണ ഭീഷണി ഒഴിവാക്കാനോ ഉള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്.
കഴിഞ്ഞ പത്തിനാണ് മേഖലയിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം ആദ്യം അറിഞ്ഞത്. 13ന് രാത്രി സമീപത്തുള്ള ആട് കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ കല്ലൂർക്കാട്ടെ തടി വ്യാപാരി പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവിയെ അടുത്തു കണ്ടിരുന്നു. സമീപത്തു തന്നെയുള്ള മറ്റൊരു റബർ തോട്ടത്തിനു സമീപം വ്യാഴാഴ്ച രാവിലെ മുള്ളൻ പന്നിയുടെ കൊല്ലപ്പെട്ട നിലയിലുള്ള ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ എംഎൽഎയും എംപിയും ആവശ്യപ്പെട്ടിട്ടും അധികൃതർ നിസംഗത തുടരുകയാണ്. പ്രദേശത്ത് കൂടുതൽ കാമറ സ്ഥാപിക്കാനും വന്യജീവികൾക്കായി കെണികൾ ഒരുക്കാൻ വനം വകുപ്പ് തയാറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
അജ്ഞാത ജീവിയുടെ ആക്രമണ ഭീഷണിക്ക് അറുതിവരുത്തണം
11:37 PM Sep 23, 2022 | Deepika.com