തൊടുപുഴ: ബസുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നിരത്തിലൂടെ അമിതവേഗത്തിൽ ചീറിപ്പായുന്പോഴും വേഗപ്പൂട്ട് (സ്പീഡ് ഗവേർണർ) പരിശോധന കാര്യക്ഷമമാകുന്നില്ല.
അമിത വേഗത്തിൽ വാഹനങ്ങൾ ചീറിപ്പായുന്നത് അപകടങ്ങൾക്കു വഴിയൊരുക്കുന്ന സാഹചര്യത്തിൽ വേഗപ്പൂട്ട് പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
തൊടുപുഴ നഗരത്തിലും മറ്റും അമിത വേഗത്തിലാണ് സ്വകാര്യ ബസുകൾ ഉൾപ്പെടെ സഞ്ചരിക്കുന്നത്. പലപ്പോഴും ഭാഗ്യത്തിന്റെ പിൻബലത്തിലാണ് കാൽനടയാത്രക്കാരും മറ്റു ചെറുവാഹനങ്ങളും അപകടത്തിൽനിന്നു രക്ഷപ്പെടുന്നത്.
സ്പീഡ് ഗവേർണറുകൾ പ്രവർത്തരഹിതമാക്കിയാണ് ഇത്തരം വാഹനങ്ങൾ ചീറിപ്പായുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
പരിശോധനയില്ല
അന്വേഷണവും പരിശോധനയും ഇല്ലാതായതോടെയാണ് ഭൂരിഭാഗം ബസുകളിലെയും സ്പീഡ് ഗവേർണറുകൾ പ്രവർത്തരഹിതമായത്. വാഹനങ്ങളുടെ ക്ഷമതാപരിശോധനാ വേളയിൽ സ്പീഡ് ഗവേർണർ ഘടിപ്പിക്കാത്ത ഭാരവാഹനങ്ങൾക്കു മോട്ടോർവാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. ഇക്കാരണത്താൽ സ്വകാര്യ ബസുകളും ടിപ്പർ ലോറികളും മറ്റും ഈസമയം വേഗപ്പൂട്ട് ഘടിപ്പിച്ചാണ് വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയ്ക്കെത്തിക്കുന്നത്. ഇതിനു ശേഷം കണക്ഷനുകൾ വിച്ഛേദിച്ചു യന്ത്രം പ്രവർത്തന രഹിതമാക്കുകയാണ് പതിവ്. സർവീസിനിടെ പരിശോധനയുണ്ടായാൽ വേഗത്തിൽ ഘടിപ്പിക്കാവുന്ന സംവിധാനങ്ങളാണ് മിക്ക സ്വകാര്യ ബസുകളിലും ഒരുക്കിയിട്ടുള്ളത്.
മത്സരയോട്ടം തകൃതി
തിരക്കേറിയ പട്ടണങ്ങളിൽ സ്വകാര്യ ബസുകൾ അമിതവേഗത്തിൽ മത്സരിച്ചു പായുന്നതു പലപ്പോഴും അപകടങ്ങൾക്കു വഴിവയ്ക്കാറുണ്ട്. തൊടുപുഴയിൽ മൂവാറ്റുപുഴ ഭാഗത്തുനിന്നും മുതലക്കോടം ഭാഗത്തുനിന്നും എത്തുന്ന ബസുകൾ സ്റ്റാൻഡിലേക്ക് എത്താൻ പലപ്പോഴും മത്സരയോട്ടം നടത്തുകയാണ്. ഹോണ് മുഴക്കി ഭീതി പരത്തിയാണ് ബസുകൾ മറ്റു വാഹനങ്ങളെ മറികടക്കുന്നത്.
അമിത വേഗത്തിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി പായുന്ന സ്വകാര്യ ബസുകൾക്കെതിരേ ട്രാഫിക് പോലീസും കണ്ണടയ്ക്കുകയാണ്. നഗരത്തിലെ വാഹനപരിശോധന ഇരുചക്ര വാഹനങ്ങളിലേക്കും മറ്റും കൂടുതൽ കേന്ദ്രീകരിച്ചതോടെ ആരെയും ഭയപ്പെടാനില്ലാത്ത സ്ഥിതിയിലാണ് സ്വകാര്യ ബസുകളുടെ പാച്ചിൽ. കെ എസ്ആർടിസി ബസുകളും പലപ്പോഴും അമിതവേഗം എടുക്കാറുണ്ട്. നഗരത്തിൽ 40-60 കിലോമീറ്ററാണ് വാഹനങ്ങൾക്കു വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഇതിനും മേലെയാണ് ബസുകളുടെ നഗരത്തിലൂടെയുള്ള മരണപ്പാച്ചിൽ.
ഭാരവാഹനങ്ങൾക്ക് അമിത വേഗം; വേഗപ്പൂട്ട് പരിശോധന കാര്യക്ഷമമല്ല
10:53 PM Sep 23, 2022 | Deepika.com