മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
ആലപ്പുഴ: ജലമേളയുടെ നാടായ ആലപ്പുഴയുടെ പ്രസിദ്ധി ദേശീയതലത്തിൽ കൂടുതൽ ഉയർത്തി ആഷ്ലിൻ അലക്സാണ്ടർ. ഭോപ്പാലിൽ നടന്ന ദേശീയ യൂത്ത് അത്ലറ്റിക് ചാന്പ്യൻഷിപ്പിലെ (അണ്ടർ 18) വേഗമേറിയ താരമായ ആഷ്ലിൻ ആലപ്പുഴയ്ക്കു മാത്രമല്ല കേരളത്തിനുതന്നെ അഭിമാനമായി. ആൺകുട്ടികളുടെ 100 മീറ്ററിൽ 10.87 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
ഏറെക്കാലത്തിനുശേഷമാണ് ആൺകുട്ടികളുടെ സ്പ്രിന്റി ൽ കേരളത്തിലേക്കു സ്വർണം വന്നത്. ആഷ്ലിൻ ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിയാണ്. ലിയോ അക്കാഡമിയിലെ ജോസഫ് ആന്റണിയാണ് പരിശീലകൻ.
ലിയോ അക്കാഡമിയിലേക്ക്
ആഷ്ലിൻ നാലാം ക്ലാസിൽ പഠിക്കുന്പോഴാണ് ലിയോ അക്കാഡമി സ്ഥാപിതമായത്. ആ സമയത്ത് അക്കാഡമി കുറച്ചു വിദ്യാർഥികൾക്കായി ട്രയൽ നടത്തി. ഈ ട്രയലിൽ ആഷ്ലിനും പങ്കെടുത്തു. ട്രയൽ വിജയിച്ച ആഷ്ലിനെ അക്കാഡമി തെരഞ്ഞടുത്തു. എന്നാൽ അധികകാലം അവിടെനിന്നില്ല. വന്നുംപോയി നിൽക്കുന്ന സ്വഭാവമായിരുന്നു.
ഗ്രേസ് മാർക്കിനായി
പത്താം ക്ലാസിലെത്തിയപ്പോൾ ഗ്രേസ് മാർക്ക് കിട്ടാൻ സ്പോർട്സ് ഉപകരിക്കുമെന്ന് മനസിലാക്കിയ ആഷ്ലിൻ അക്കാഡമിയിൽ തിരിച്ചെത്തി. ആ സമയത്ത് ആഷ്ലിന്റെ കൂട്ടുകാർ സംസ്ഥാനതലത്തിൽ മത്സരിച്ച് മെഡലുകൾ വാങ്ങിക്കൂട്ടുകയായിരുന്നു. കൂട്ടുകാരെ പോലെ തനിക്കും പേരും പെരുമയും അംഗീകാരവും വേണമെന്ന തീവ്രമായ ആഗ്രഹം ആഷ്ലിനെ സ്പോർട്സിൽ ഉറപ്പിച്ചു നിർത്താൻ പ്രേരിപ്പിച്ചു. ഇതോടെ ഇനി സ്പോർട്സ് വിട്ടുപോകുന്നില്ലെന്ന് തീർച്ചപ്പെടുത്തി. ഇത്തവണ അക്കാഡമി വിടാതെ അവിടെ തുടർന്നു. മത്സരങ്ങളിൽ പങ്കെടുത്തെങ്കിലും സമ്മാനങ്ങളൊന്നുമില്ലായിരുന്നു. ഈ തോൽവികളിൽനിന്നു പാഠം പഠിച്ച താരം കഠിനധ്വാനം ആരംഭിച്ചു.
പരിശീലകന്റെ
കണ്ടെത്തൽ
തോൽവികളിൽനിന്ന് പാഠം ഉൾക്കൊണ്ട് കഠിനാധ്വാനത്തിന് തയാറായതോടെ പ്രകടനത്തിലും മാറ്റം വന്നു. ആഷ്ലിനിൽ മികച്ചൊരു ഓട്ടക്കാരനെ കണ്ടെത്തിയ പരിശീലകൻ ജോസഫ് ആന്റണിയുടെ പരിശീലക മികവും ആഷ്ലിനിൽ മാറ്റമുണ്ടാക്കി.
പ്രകടനങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. മത്സരങ്ങളിൽ പങ്കെടുത്തു. സംസ്ഥാന മത്സരത്തിൽ 200 മീറ്ററിൽ എട്ടാം സ്ഥാനത്തെത്തിയതോടെ നിരാശയിലായി. ആ നിരാശ മെഡലുകൾ വാരിക്കൂട്ടാനുള്ള വാശിയായി മാറുകയായിരുന്നു. ഈ വാശിക്കൊപ്പം പ്രകടനവും മികച്ചതായതോടെ മെഡലുകൾ ഓരോന്നായി സ്വന്തമാക്കാൻ തുടങ്ങി.
17-ാമത് സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ക്ലബ് മീറ്റിൽ 100 മീറ്ററിൽ (10.90 സക്കൻഡ്) റിക്കാർഡോടെ സ്വർണം നേടി.
200 മീറ്ററിലെ (22.18 സെക്കൻഡ്) സ്വർണവും ആഷ്ലിനൊപ്പമായിരുന്നു. മെഡ്ലെ റിലേയിൽ വെള്ളിയും നേടി. പത്താമത് സംസ്ഥാന യൂത്ത് മീറ്റിൽ 100 മീറ്ററിലും (10.83 സെക്കൻഡ്) 200 മീറ്ററിലും (22.17 സെക്കൻഡ്) റിക്കാർഡോടെ സ്വർണം നേടി.
സൗത്ത് സോൺ ജൂണിയർ നാഷണൽസിൽ 100 മീറ്ററിൽ (10.96 സെക്കൻഡ്) സ്വർണം സ്വന്തമാക്കി. അതിനുശേഷമാണ് ദേശീയ യൂത്ത് മീറ്റിലെ പ്രകടനം. ആലപ്പുഴ വഴിച്ചേരി പറമ്പിത്തറ അലക്സാണ്ടറിന്റെയും ജാൻസിയുടെയും മകനാണ്.
ആലപ്പുഴയ്ക്ക് അഭിമാനമായി ആഷ്ലിൻ
10:31 PM Sep 23, 2022 | Deepika.com