മാന്നാർ: മാവേലിക്കര-മാന്നാർ സംസ്ഥാന പാതയോരത്ത് മാന്നാർ സ്റ്റോർമുക്കിന് തെക്ക് വശത്ത് ഗവ. ജെബിഎസിന്റെ മതിലിനോട് ചേർന്ന് അനധികൃത പെട്ടിക്കട സ്ഥാപിച്ചതിനെതിരേ പരാതിയുമായി സ്കൂൾ അധികൃതർ രംഗത്തെത്തി. പരാതിയുമായി അധികൃതർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല.
ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ്, പിഡബ്ല്യുഡി, മാന്നാർ പഞ്ചായത്ത്, പോലീസ് സ്റ്റേഷൻ, ആരോഗ്യവകുപ്പ് തുടങ്ങിയ ഓഫീസുകളിലാണ് പരാതിയുമായി സ്കൂൾ അധികൃതർ കയറിയിറങ്ങിയത്. സ്കൂളിന്റെ പ്രധാന ഗേറ്റിന്റെ തെക്ക് വശത്ത് റോഡിനോട് ചേർന്ന തറഭാഗം കോൺക്രീറ്റ് ചെയ്ത് ഇരുമ്പ് ഷീറ്റിൽ നിർമിച്ച പെട്ടിക്കടയാണ് സ്ഥാപിച്ചത്.
പരാതി നൽകിയതോടെ നേരത്തേ സ്ഥാപിച്ചിടത്ത് നിന്നു അല്പം മാറ്റി പുന:സ്ഥാപിക്കുകണ്ടായെങ്കിലും സ്കൂൾ പരിസരത്ത് നിന്നു നീക്കണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം. നാലാം ക്ലാസ് വരെയുള്ള ചെറിയ കുട്ടികൾ പഠിക്കുന്ന മാന്നാറിലെ ആദ്യകാല പ്രൈമറി സ്കൂളായ ഗവൺമെന്റ് ജെബിഎസിനു പുതിയ കെട്ടിടം നിർമിച്ചിട്ട് എട്ടുമാസങ്ങൾ മാത്രമാണായിട്ടുള്ളത്.
ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതും പതിവാണ്. ഇതിനോട് ചേർന്നാണ് കേരള സർവകലാശാലയുടെ പ്രാദേശിക പഠന കേന്ദ്രമായ യുഐടി കോളജും സ്ഥിതി ചെയ്യുന്നത്. ഇത്തരം പെട്ടിക്കടകൾ വന്നാൽ ഭാവിലുണ്ടാകാവുന്ന ദോഷങ്ങൾ മനസിലാക്കിയാണ് സ്കൂൾ അധികൃതർ പരാതിയുമായി രംഗത്ത് വന്നത്.
സ്കൂളിനു മുന്നിൽ അനധികൃത കൈയേറ്റം: പരാതിയുമായി സ്കൂൾ അധികൃതർ
10:27 PM Sep 23, 2022 | Deepika.com