ആലപ്പുഴ: പിഎഫ്ഐ ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിലാകെ ജനജീവിതം നിശ്ചലമായി. ആളുകൾ വീടുകളിലും മറ്റുമായി കഴിഞ്ഞുകൂടി. കടകൾ പൊതുവേ അടഞ്ഞുകിടന്നു. സ്കൂളുകൾ ചിലതെല്ലാം തുറന്നെങ്കിലും ഹാജർ ശുഷ്കമായിരുന്നു. രാവിലെ കെഎസ്ആർടിസി ബസുകൾ കോൺവോയി അടിസ്ഥാനത്തിൽ സർവീസ് നടത്തി. അന്പലപ്പുഴ മേഖലയിൽ വ്യാപക അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടു. മറ്റു കേന്ദ്രങ്ങളിൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. അക്രമസംഭവങ്ങളിൽ ആളുകൾക്കു പരിക്കേറ്റതായി റിപ്പോർട്ടില്ല. കക്കാഴം, അമ്പലപ്പുഴ, കലവൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് വാഹനങ്ങൾക്കു നേരെ ആക്രമണമുണ്ടായത്.
പോലീസ് വലയത്തിൽ
കനത്ത പോലീസ് സുരക്ഷയാണ് ഹർത്താൽ നേരിടാൻ ജില്ലയിൽ ഒരുക്കിയിരുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ പോലീസ് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. ബോട്ട് സർവീസ് പതിവു പോലെ നടന്നു. യാത്രക്കാർ കുറവായിരുന്നു. പിഎസ്സി പരീക്ഷകൾ നടന്നെങ്കിലും മറ്റു പരീക്ഷകൾ മാറ്റിവച്ചിരുന്നു. സർക്കാർ ഒാഫീസുകൾ ഭാഗികമായി പ്രവർത്തിച്ചു. ദേശീയപാതയിലൂടെ സ്വകാര്യ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ടായിരുന്നു. ദീർഘദൂര ലോറികളും കണ്ടെയ്നർ വാഹനങ്ങളും പലതും ദേശീയ പാതയോരത്ത് ഒതുക്കിയിട്ടു.
ആലപ്പുഴ നഗരത്തിലെ പ്രധാന കച്ചവട നിരത്തായ മുല്ലയ്ക്കൽ ബസാർ വിജനമായിരുന്നു. ചേർത്തലയിൽ അങ്ങിങ്ങ് ചില പഴക്കടകളും മറ്റും തുറന്നു. ചെങ്ങന്നൂർ കടകമ്പോളങ്ങൾ പൊതുവേ തുറന്നു പ്രവർത്തിച്ചു. വാഹനങ്ങളുടെ സഞ്ചാരം കുറഞ്ഞതിനാൽ കച്ചവടം കാര്യമായി നടന്നില്ല. ടൂറിസ്റ്റുകൾ വലഞ്ഞു. ഹൗസ് ബോട്ടുകൾ പ്രവർത്തിച്ചു. സഞ്ചാരികൾ കുറവായിരുന്നു.
കടകമ്പോളങ്ങൾ
തുറന്നു ചെങ്ങന്നൂർ
ചെങ്ങന്നൂർ: നഗരത്തിൽ കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ ഗവ. ഓഫീസുകൾ തുടങ്ങിയവയും പ്രവർത്തിച്ചു. നഗരത്തിൽ രാവിലെ പൊതുവെ ആളുകൾ കുറവായിരുന്നെങ്കിലും പിന്നീട് സജീവമായി. ചെങ്ങന്നൂരിലെ എല്ലാ പ്രധാന സ്റ്റാൻഡിലും ഓട്ടോറിക്ഷകൾ സർവീസ് നടത്തി.
കെഎസ്ആർടിസി ഡിപ്പോയിൽനിന്നു രാവിലെ മുതൽ ദീർഘദൂര സർവീസുകൾ നടത്തി. ചെങ്ങന്നൂരിൽനിന്നു ഭരണിക്കാവ് വഴി കൊല്ലത്തിനു പോയ ബസ് കൊല്ലം ഡിപ്പോയിൽ പിടിച്ചിട്ടു. പിന്നീട് പോലീസിന്റെ സംരക്ഷണത്തോടെ കൊല്ലത്തുനിന്നു പുറപ്പെട്ടു. ഇറക്കിയ ബസുകൾ സുരക്ഷിതമായി സർവീസ് നടത്തിയതായി അധികൃതർ അറിയിച്ചു.
പാലക്കാട്, തൃശൂർ, ഗുരുവായൂർ, കോട്ടയം എന്നിവിടങ്ങളിലേക്കും കൊട്ടാരക്കര തിരുവനന്തപുരം ഭാഗത്തേക്കും എംസി റോഡ് വഴി സർവീസ് സുഗമമായി നടത്തി.
എടത്വയില്‍
ഹര്‍ത്താല്‍ ഭാഗികം
എടത്വ: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എടത്വയില്‍ ഭാഗികം. ഭൂരിഭാഗം കച്ചവട സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു. കെഎസ്ആര്‍ടിസി എടത്വ, തിരുവല്ല, ആലപ്പുഴ ഡിപ്പോകളില്‍ നിന്ന് സര്‍വീസ് നടത്തി. യാത്രക്കാര്‍ കുറഞ്ഞതിനാല്‍ എടത്വ ഡിപ്പോയില്‍ 6 ഷെഡ്യൂളുകള്‍ മാത്രമാണ് നടത്തിയത്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഓട്ടോ, ടാക്സി എന്നീ വാഹനങ്ങള്‍ കുറഞ്ഞിരുന്നു. ദീര്‍ഘദൂര സര്‍വീസ് പലരും ഉപേക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും പണമിടപാട് സ്ഥാപനങ്ങളിലും ജീവനക്കാര്‍ കുറഞ്ഞു. രാവിലെ മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ പ്രവര്‍ത്തനമാണ് ജീവനക്കാരുടെ ഹാജര്‍നില കുറച്ചത്.
തലവടി, മുട്ടാര്‍ പ്രദേശങ്ങളിലും സമാന സാഹചര്യമായിരുന്നു. തലവടിയിലെ ഒട്ടുമിക്ക കച്ചവട സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു. ഇവിടെയും സ്കൂളുകള്‍ അടഞ്ഞുകിടന്നിരുന്നു. തലവടി, മുട്ടാര്‍ പ്രദേശങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. പോലീസ് പട്രോളിംഗ് രാവിലെ മുതല്‍ നടന്നിരുന്നു. എടത്വായിലും പരിസര പഞ്ചായത്തിലും ഹര്‍ത്താല്‍ ഭാഗികമായിരുന്നു.
ചേര്‍ത്തലയില്‍
ഹര്‍ത്താല്‍ പൂര്‍ണം
ചേർത്തല: ചേര്‍ത്തലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങൾ എല്ലാം തന്നെ അടഞ്ഞ് കിടന്നു. സ്വകാര്യവാഹനങ്ങളും കെഎസ്ആർടിസിയും നിരത്തിലിറങ്ങി. ചേർത്തല ഡിപ്പോയിൽ നിന്നു കോണ്‍വേ അടിസ്ഥാനത്തിൽ ബസുകൾ ഓടി. ദീർഘദൂര ബസുകളാണ് ഓടിയത്. യാത്രകാർ കുറവായിരുന്നെങ്കിലും എല്ലാ ബസുകളിലും യാത്രക്കാർ ഉണ്ടായിരുന്നു. സ്വകാര്യ ബസുകൾ ഒന്നും തന്നെ നിരത്തിലിറങ്ങിയല്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം പതിവുപോലെ പ്രവര്‍ത്തിച്ചുവെങ്കിലും വാഹനസൗകര്യം ഇല്ലാതിരുന്നതിനാല്‍ ഒപിയില്‍ രോഗികള്‍ കുറവായിരുന്നു. എല്ലാ കവലകളിലും പോലീസ് കാവൽ ഏർപ്പെടുത്തിരുന്നു.
ചാരുംമൂട്ടിൽ രണ്ടു
ടാങ്കർ ലോറികൾക്കു നേരെ കല്ലേറ്
ചാരുംമൂട്: എൻഐഎ നടത്തിയ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ചാരുംമൂട് മേഖലയിൽ പൂർണം.
കായംകുളം-പുനലൂർ റോഡിലൂടെ കടന്നുപോയ രണ്ട് ടാങ്കർ ലോറികൾക്കു നേരെ കല്ലേറുണ്ടായി. മേഖലയിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ ധാരളമായി ഓടുന്നുണ്ടായിരുന്നു. കായംകുളം -പുനലൂർ റോഡിൽ കെഎസ് ആർടിസി ചില സർവീസ് നടത്തി. അടൂർ ഭാഗത്തേക്കുവന്ന രണ്ട് ടാങ്കർ ലോറികൾക്കുനേരേ ചാരുംമൂട് ടൗണിന് സമീപം കല്ലേറുണ്ടായി. ലോറികളുടെ മുൻ വശത്തെ ചില്ലുകൾ തകർന്നു. അക്രമികൾക്കായി തിരച്ചിൽ നടത്തിവരികയാണെണ് സിഐ ശ്രീജിത്ത് പറഞ്ഞു.
ജില്ല നിശ്ചലം; പലേടത്തും അക്രമം
10:27 PM Sep 23, 2022 | Deepika.com