തൊടുപുഴ: ദേശീയ- സംസ്ഥാന നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനംചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികം. മുൻകരുതലെന്ന നിലയിൽ അടിമാലി ഇരുന്പുപാലത്ത് മൂന്ന് പേരെ പോലീസ് കരുതൽ തടങ്കലിലാക്കി. ഇരുന്പുപാലം സ്വദേശികളായ മെഴുകുംചാൽ മറ്റത്തിനാൽ സലാം (34), പൊട്ടയ്ക്കമേളേൽ മുഹമ്മദ് ഇക്ബാൽ (24), നടുകുടിയിൽ കാസിം പരീത് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് നെടുങ്കണ്ടത്ത് 20 പേർക്കെതിരെ പോലീസ് കേസെടുത്തു. ജില്ലയിൽ മറ്റിടങ്ങളിലൊന്നും പ്രകടനം നടന്നില്ല.
ജില്ലയിൽ പൊതുവെ ഹർത്താൽ സമാധാനപരമായിരുന്നു. കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി നേതാക്കൾ അറിയിച്ചെങ്കിലും നാമമാത്രമായ കടകൾ മാത്രമാണ് തുറന്നത്. ലോറേഞ്ച് മേഖലയിൽ തൊടുപുഴ നഗരത്തിലടക്കം കടകന്പോളങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. ചിലയിടങ്ങളിൽ ഹർത്താലനുകൂലികൾ നിർബന്ധപൂർവം വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. കെ എസ്ആർടിസി ബസും ഏതാനും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല.
വ്യാഴാഴ്ച രാത്രിയിൽ പ്രവർത്തകർ തൊടുപുഴയിൽ പ്രകടനം നടത്തിയെങ്കിലും ഹർത്താൽ ദിനത്തിൽ പ്രവർത്തകർ ആരുംതന്നെ വാഹനങ്ങൾ തടയാനും പ്രതിഷേധിക്കാനും എത്തിയില്ല. പ്രധാന ടൗണുകളിലെല്ലാം കനത്ത പോലീസ് കാവലുണ്ടായിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചില്ലെങ്കിലും ചില സർക്കാർ സ്ഥാനങ്ങൾ പ്രവർത്തിച്ചു. കളക്ടറേറ്റിലും തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലുമടക്കം ഹാജർ നില കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഹർത്താൽ തോട്ടം മേഖലയെയും കാര്യമായി ബാധിച്ചില്ല.
ചെറുതോണി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ ജില്ലാ ആസ്ഥാന മേഖലയിൽ ഭാഗികമായിരുന്നു. പൈനാവ്, ചെറുതോണി, ഇടുക്കി, തടിയമ്പാട്, കരിമ്പൻ, ചേലച്ചുവട്, കഞ്ഞിക്കുഴി, മുരിക്കാശേരി തുടങ്ങിയ പ്രദേശങ്ങളിൽ കടകമ്പോളങ്ങൾ ഭാഗികമായി തുറന്നു പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷയും നിരത്തിലിറങ്ങിയിരുന്നു. സമരാനുകൂലികൾ വാഹനങ്ങൾ തടയുകയോ തുറന്നു പ്രവർത്തിച്ച കടകൾ അടപ്പിക്കാനോ ശ്രമിച്ചില്ല.
കളക്ടറേറ്റിൽ 132 ജീവനക്കാരിൽ 56 പേരും ജോലിക്കു ഹാജരായി. കളക്ടറും എഡിഎമ്മും മുഴുവൻ സമയവും കളക്ടറേറ്റിൽ ചെലവഴിച്ചു. ഉൾഗ്രാമങ്ങളിൽ ഹർത്താലിന്റെ യാതൊരു പ്രതികരണവുമുണ്ടായില്ല.
കട്ടപ്പന: കട്ടപ്പനയിൽ ഏതാനും ഓട്ടോ- ടാക്സി വാഹനങ്ങളും ദീർഘദൂര കെ എസ്ആർടിസി ബസുകളും സർവീസ് നടത്തി.എന്നാൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ടൗൺ കനത്ത പോലീസ് കാവലിലായിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചില്ലെങ്കിലും കട്ടപ്പനയിലെ സർക്കാർ സ്ഥാനങ്ങൾ പ്രവർത്തിച്ചു. എന്നാൽ പലയിടത്തും ഹാജർനില കുറവായിരുന്നു. സ്വകാര്യ-സർക്കാർ സ്കൂളുകളും പ്രവർത്തിച്ചില്ല.
കുമളി മേഖലയിൽ വ്യാപാര സ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. ചില മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. തേക്കടിയിൽ രാവിലെ മുതൽതന്നെ എത്തിയ സഞ്ചാരികൾക്കായി ബോട്ട് സർവീസ് നടത്തി. കെ എസ്ആർടിസി ദീർഘദൂര സർവീസുകൾക്കു പുറമെ അന്തർസംസ്ഥാന സർവീസും നടത്തി.
ഉപ്പുതറ: അയ്യപ്പൻ കോവിൽ, ഉപ്പുതറ, ഏലപ്പാറ പഞ്ചായത്തുകളിൽ സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷയും ടാക്സി വാഹനങ്ങളും ഓടി. വ്യാപാരശാലകൾ പകുതിയോളം തുറന്നിരുന്നു. ഹൈറേഞ്ചിൽ, പ്രത്യേകിച്ച് തോട്ടം മേഖലയിൽ ഹർത്താൽ സമാധാന പരമായിരുന്നു.
മൂന്നാര്‍: ഹര്‍ത്താല്‍ തോട്ടം മേഖലയില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. ഹര്‍ത്താല്‍ ദിവസം ജനജീവിതം സാധാരണ രീതിയിലായിരുന്നു. രാവിലെതന്നെ കമ്പോളങ്ങള്‍ പതിവുരീതിയില്‍ തുറന്നു പ്രവര്‍ത്തിച്ചു. ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയതിനാൽ ഗതാഗതത്തിന് യാതൊരു പ്രതിസന്ധിയും സൃഷ്ടിച്ചില്ല. സ്കൂളുകളും തുറന്നു പ്രവര്‍ത്തിച്ചു. ഭൂരിപക്ഷം വിദ്യാർഥികളും സ്കൂളില്‍ എത്തിയിരുന്നു. മറ്റിടങ്ങളില്‍നിന്നും മൂന്നാറിലേക്കെത്തുന്ന കെ എസ്ആര്ടിസി, സ്വകാര്യ ബസുകൾ എത്താതിരുന്നത് യാത്രക്കാരെ അല്പം വലച്ചു. സര്‍ക്കാര്‍ ഓഫീസുകളും മറ്റു സ്ഥാപനങ്ങളും പതിവുപോലെ തന്നെ പ്രവര്‍ത്തിച്ചു.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ ജില്ലയിൽ ഭാഗികം
10:14 PM Sep 23, 2022 | Deepika.com