വടക്കഞ്ചേരി : കഴിഞ്ഞ സീസണിലെ ചക്ക തീരും മുന്പേ മലയോരത്ത് ഈ സീസണിലെ ചക്ക മൂത്തു പഴുക്കാൻ തുടങ്ങി. വാൽകുളന്പിനടുത്ത് ചിറ്റ കോന്പുട്ടികുളന്പിലെ വിമുക്ത ഭടൻ രാജഗോപാലിന്റെ പ്ലാവിൻ തോട്ടത്തിലാണ് ചക്ക പഴുത്തു തുടങ്ങിയിട്ടുള്ളത്. തോട്ടത്തിലെ ഏതാനും പ്ലാവുകളിലാണ് നേരത്തെ ചക്കയുണ്ടായി ഇപ്പോൾ നല്ല മൂപ്പായിട്ടുള്ളത്.
അഞ്ച് ഏക്കറിലാണ് രാജഗോപാലിന്റെ പ്ലാവ് കൃഷി. 500 പ്ലാവുകളിലാണ് ഇവിടെ ചക്ക നിറഞ്ഞു നില്ക്കുന്നത്. പ്ലാവുകൾക്ക് പ്രായം മൂന്ന് വയസാണെങ്കിലും എല്ലാം വലിയ പ്ലാവ് മരങ്ങൾ പോലെയാണ്. ഒരു പക്ഷേ, ജില്ലയിലെ തന്നെ ആദ്യത്തെ പ്ലാവ് പ്ലാന്ററാകും രാജഗോപാൽ. ഇത്രയും വിപുലമായ രീതിയിൽ പ്ലാവ് കൃഷി മേഖലയിൽ അപൂർവമാണ്. വിയറ്റ്നാം ഏർലി സൂപ്പർ എന്നയിനം പ്ലാവിൻ തൈകളാണ് എല്ലാം തന്നെ. മിലിട്ടറിയിൽ ഉദ്യോഗസ്ഥനായിരുന്നു 68 വയസുകാരനായ രാജഗോപാലൻ. എന്നാൽ മണ്ണിൽ പണിയെടുക്കുന്നത്ര സംതൃപ്തി വൈറ്റ് കോളർ ജോലിക്കു കിട്ടില്ലെന്നാണ് രാജഗോപാൽ പറയുന്നത്. കുട്ടികാലം മുതൽ കൃഷിയോടായിരുന്നു കന്പം. കടുപ്പം കൂടിയ പണികൾ വേണം. രാജഗോപാലിന്റെ ഭാഷയിൽ പറഞ്ഞാൽ മല്ല് കൂടുതലുള്ള പണി. പറന്പിൽ എന്തെങ്കിലുമൊക്കെ കൃഷി ചെയ്ത് കർഷകനാണെന്ന് പറഞ്ഞ് നടക്കാനൊന്നും രാജഗോപാലൻ തയാറല്ല. കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളകൾ തെരഞ്ഞെടുക്കുന്നതിനൊപ്പം ഭാവിയിലെ വിപണി മൂല്യം പരിചരണ കുറവ് എന്നിവയെല്ലാം നോക്കിയാണ് പരീക്ഷണ കൃഷികൾക്ക് ഇറങ്ങുക. തീരുമാനിച്ചിറങ്ങിയാൽ പിന്നെ പിന്മാറ്റമില്ല. റബർ വെട്ടിമാറ്റി പ്ലാവിൻ തൈ നടുന്പോൾ പലരും പിന്തിരിപ്പിച്ചെങ്കിലും മണ്ണ് ചതിക്കില്ലെന്ന പാരന്പര്യവാദങ്ങൾ മുൻനിർത്തി രാജഗോപാലൻ പ്ലാവ് കർഷകനാവുകയായിരുന്നു.
ചെരിഞ്ഞ കൃഷിയിടത്തിൽ അർധ വൃത്താകൃതിയിൽ ഫ്ളാറ്റ്ഫോം നിർമിച്ചാണ് പ്ലാവ് നട്ടിട്ടുള്ളത്. ചുറ്റും വാഹനം എത്താവുന്ന റോഡുണ്ട്. പ്ലാവുകളിലെല്ലാം ചക്ക നിറഞ്ഞു തൂങ്ങുന്പോൾ പ്ലാവ് കൃഷിയെ പരിഹസിച്ചവർക്കെല്ലാം തോട്ടം കാണുന്പോൾ ഇപ്പോൾ വലിയ അതിശയവും കൗതുകവുമാണ്.
മലയോരത്ത് സീസണ് ആരംഭിക്കുന്നതിനു മുന്പേ ചക്ക മൂപ്പെത്തി പഴുക്കാൻ തുടങ്ങി
12:29 AM Sep 23, 2022 | Deepika.com