ഭീമനടി: മലയോരത്ത് ലഹരി മാഫിയാ പിടിമുറുക്കുമ്പോഴും വെസ്റ്റ് എളേരി പഞ്ചായത്ത് കെട്ടിടത്തിൽ പ്രർത്തിക്കുന്ന താലൂക്ക് എക്സൈസ് സർക്കിൾ ഓഫീസ് വെറും നോക്കുകുത്തിയായി തുടരുന്നു. വെള്ളരിക്കുണ്ട് താലൂക്കിൽ എക്സൈസ് സർക്കിൾ ഓഫീസ് പ്രവർത്തനമാരംഭിച്ചിട്ട് അഞ്ച് വർഷത്തോടടുക്കുന്നു. എന്നാൽ പ്രാഥമികതലമായ എക്സൈസ് റേഞ്ച് ഓഫീസ് താലൂക്കിൽ ഇല്ലാത്തതിനാൽ സർക്കിൾ ഓഫീസ് പ്രവർത്തനം ഇതു വരെ തുടങ്ങിയിട്ടില്ല. വെള്ളരിക്കുണ്ട് എക്സൈസ് സർക്കിൾ ഓഫീസിന് വേണ്ടി വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനടുത്ത് 10 സെന്റ് സ്ഥലവും പരപ്പ പുലിയംകുളത്ത് 30 സെന്റ് സ്ഥലവും അനുവദിച്ചിട്ടുണ്ട്.
ഓഫീസുകൾക്ക് സ്വന്തമായി സ്ഥല മുണ്ടായിട്ടും സർക്കിൾ ഓഫീസിന്റെ പ്രവർത്തനപരിധി നിശ്ചയിച്ച് ഇതുവരെ സർക്കാർ ഉത്തരവിറക്കിയിട്ടില്ലെന്നതാണ് പ്രതിസന്ധി.
അതിനാൽ മലയോരത്ത് എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും വ്യാപകമാകുമ്പോൾ നടപടിയെടുക്കാനാകാതെ നിസഹായരാകുകയാണ് സർക്കിൾ ഓഫീസ് ജീവനക്കാർ. നിലവിൽ ഹൊസ്ദുർഗ്, നീലേശ്വരം എക്സൈസ് ഓഫീസുകളുടെ പരിധിയിലാണ് വെള്ളരിക്കുണ്ട് താലൂക്കും വരുന്നത്. 2017 ഡിസംബർ ആറിനാണ് സംസ്ഥാനത്ത് വെള്ളരിക്കുണ്ട് താലൂക്കിലടക്കം ആറു പുതിയ എക്സൈസ് സർക്കിൾ ഓഫീസുകൾ പ്രഖ്യാപിച്ചത്. ഇതിൽ വെള്ളരിക്കുണ്ട് ഒഴികെ മറ്റെല്ലാ താലൂക്കുകളിലും റേഞ്ച് ഓഫീസുണ്ട്.
അതുകൊണ്ടുതന്നെ മറ്റ് അഞ്ച് താലൂക്കുകളിലും സർക്കിൾ ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് നാലുവർഷമായി. റേഞ്ച് ഓഫീസില്ലെങ്കിലും പ്രവർത്തനപരിധി നിർണയിച്ച് സർക്കാർ ഉത്തരവിറക്കിയാൽ സർ ക്കിൾ ഓഫീസിന് പ്രവർത്തിച്ചു തുടങ്ങാമായിരുന്നു.അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്യാൻ റേഞ്ച് ഓഫീസ് വേണമെങ്കിലും ഇതൊഴിച്ച് അബ്കാരി ഷാപ്പുകളുടെ ലൈസൻസ് സംബന്ധിച്ച കാര്യങ്ങൾ, എൻഡിപിഎസ്, കോട്പ കേസുകളുടെ രജിസ്ട്രേഷൻ തുടങ്ങിയവയെല്ലാം സർ ക്കിൾ ഓഫീസിന്റെ പരിധിയിൽ വരുന്നവയാണ്.
നോക്കുകുത്തിയായി ഭീമനടി എക്സൈസ് സർക്കിൾ ഓഫീസ്
11:58 PM Sep 22, 2022 | Deepika.com