കണ്ണൂർ: സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന കണ്ണൂര്‍ കോര്പറേഷന് കിഴുന്ന ഡിവിഷന് കൗണ്‍സിലര്‍ വി.പി കൃഷ്ണകുമാര്‍ കൗൺസിൽ യോഗത്തിൽ പങ്കെടുത്തതിനെ തുടർന്ന് പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ ചേർന്ന കൗണ്‍സില്‍ യോഗത്തിൽ ചട്ടവിരുദ്ധമായാണ് കൃഷ്ണകുമാർ പങ്കെടുത്തതെന്ന് പറഞ്ഞ് പ്രതിപക്ഷ കൗൺസിലർ എൻ. സുകന്യ രംഗത്ത് വന്നതോടെയാണ് യോഗം ബഹളത്തിൽ കലാശിച്ചത്. ഏറെ നേരം ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്ക് തർക്കമുണ്ടായി.
അഞ്ച് തവണ തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്ത കൃഷ്ണകുമാറിന് എങ്ങനെയാണ് യോഗത്തിൽ ഇരിക്കാൻ അനുമതി നൽകിയതെന്ന് എൻ. സുകന്യ ചോദിച്ചു. കാരണം കാണിക്കലോ അവധി അപേക്ഷയോ നല്‍കാത്ത സാഹചര്യത്തില്‍ കൃഷ്ണകുമാർ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നാണ് സുകന്യ ചൂണ്ടിക്കാട്ടിയത്. പ്രതിഷേധത്തെ തുടര്‍ന്ന് കൃഷ്ണകുമാർ യോഗത്തിൽനിന്ന് മാറിനിന്നു.
കെഎസ്ഇബി സമയബന്ധിതമായി കണക്ഷനുകൾ നൽകുന്നില്ലെന്ന ആക്ഷേപം യോഗത്തിൽ കൗൺസിലർമാർ ഉന്നയിച്ചു. കെഎസ്ഇബി നേരിട്ടല്ല പ്രവൃത്തികൾ ചെയ്യുന്നതെന്നും കരാർ നൽകുകയാണ് ചെയ്യുന്നതെന്നും എല്ലാ സെക്ഷനുകളിലെയും എഇ മാരുടെ യോഗം വിളിച്ച് ചേർക്കാമെന്നും മേയർ പറഞ്ഞു.
ജവഹർ സ്റ്റേഡിയം
നവീകരിക്കാൻ നടപടിവേണം
ജവഹർ സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥയിൽ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ കൗൺസിലർ ടി.രവീന്ദ്രൻ ആവശ്യപ്പെട്ടു. കണ്ണൂരിന്റെ അഭിമാനമാണ് ജവഹർ സ്റ്റേഡിയം. എന്നാൽ, ഈ സ്റ്റേഡിയം നവീകരിക്കാനാവശ്യമായ ഒരു പദ്ധതിയും ഇതുവരെയും കോർപറേഷൻ ആവിഷ്കരിച്ചിട്ടില്ല. നോക്കാം എന്ന് പറയുന്നതല്ലാതെ ആരും സ്റ്റേഡിയത്തിലേക്ക് തിരിഞ്ഞുനോക്കുനിന്നില്ലെന്ന് രവീന്ദ്രൻ കുറ്റപ്പെടുത്തി. സ്റ്റേഡിയം ആധുനിക രീതിയിലാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും രവീന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ, സ്റ്റേഡിയ നവീകരണത്തിന് വേണ്ടുന്ന നടപടികൾ കൗൺസിൽ യോഗത്തിൽ തന്നെ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ടെണ്ടർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മേയർ ടി.ഒ. മോഹനൻ പറഞ്ഞു. നിലവിൽ സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിനോട് ചേർന്നുള്ള ഭാഗമാണ് അപകട ഭീഷണിയിലുള്ളത്. ഇത് അടിയന്തിരമായി പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞു. സ്റ്റേഡിയത്തിലെ ശൗചാലയം നവീകരിക്കുമെന്നും മേയർ പറഞ്ഞു.
ചർച്ചയായി തെരുവുനായ പ്രശ്നവും
കണ്ണൂർ നഗരപ്രദേശങ്ങളിലും മറ്റും രൂക്ഷമായ തെരുവുനായ പ്രശ്നവും യോഗത്തിൽ ചർച്ചയായി. ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങളെ അടിച്ചേൽപ്പിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് യുഡിഎഫ് കൗൺസിലർ പി.ഇന്ദിര ആരോപിച്ചു.ഇവിടെ മൃഗസംരക്ഷണ വകുപ്പുമുണ്ട്. സംയുക്തമായി നടപടി സ്വീകരിക്കാതെ എല്ലാം തദ്ദേശസ്ഥാപനങ്ങളുടെ തലയിൽ ഇടുന്നത് ശരിയല്ലെന്നും ഇന്ദിര കുറ്റപ്പെടുത്തി.തെരുവുനായ ശല്യം രൂക്ഷമാകുമ്പോൾ സർക്കാർ എന്ത് ചെയ്യുന്നുവെന്ന് നോക്കി നിൽക്കാതെ അടിയന്തിര കൗൺസിൽ വിളിച്ച് ചേർത്ത് എല്ലാവരുടെയും നിർദേശങ്ങളും ക്രോഡീകരിച്ച് നടപടി സ്വീകരിക്കണം. ഒരു ഭാഗത്ത് നായപ്രേമികളുമുണ്ട്.പേ പിടിച്ച പട്ടിയെ കൊല്ലാനുള്ള ഉത്തരവ് വാങ്ങിപ്പിക്കുകയും അതോടൊപ്പം കൊല്ലാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും ഇന്ദിര പറഞ്ഞു.വിവിധ ഡിവിഷനുകളിൽ തെരുവു നായ രൂക്ഷമാണെന്നും സർക്കാർ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും ടി.രവീന്ദ്രൻ പറഞ്ഞപ്പോൾ സർക്കാരിന്റെ ഇടപെടൽ എന്താണെന്ന് വിശദമാക്കാമോ എന്നായിരുന്നു മേയറുടെ ചോദ്യം. സുപ്രീ കോടതിയിൽ കക്ഷി ചേർന്നാൽ മാത്രം തെരുവുനായ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും ഭരണപക്ഷ അംഗങ്ങൾ പറഞ്ഞു.
പീഡനക്കേസ് പ്രതി കൗൺസിൽ യോഗത്തിൽ; കോർപറേഷൻ യോഗത്തിൽ ബഹളം
11:55 PM Sep 22, 2022 | Deepika.com