കണ്ണൂർ/കാസർഗോഡ്: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും സംസ്ഥാനവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെയ്ഡ് നടത്തി. കാസർഗോഡ് ജില്ലാ പ്രസിഡന്റ് സി.ടി.സുലൈമാന്റെ വീട്ടിലും ജില്ലാ ഓഫീസിലും ഒരേസമയത്താണ് റെയ്ഡ് നടത്തിയത്. സുലൈമാനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇന്നലെ പുലർച്ചെ നാലിനാണ് എൻഐഎ സംഘം പരിശോധനയ്ക്കെത്തിയത്. സുലൈമാന്റെ തൃക്കരിപ്പൂർ മെട്ടമ്മലിലെ വീട്ടിലാണ് അന്വേഷണസംഘം റെയ്ഡിനെത്തിയത്. കൊല്ലത്തെ പോപ്പുലർ ഫ്രണ്ടിന്റെ യോഗത്തിൽ പങ്കെടുത്ത് പുലർച്ചെ 2.30ഓടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സുലൈമാനെ അവിടെനിന്നു കസ്റ്റഡിയിലെടുത്ത് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. വീട്ടുകാർ ഉണരും മുമ്പ് വീടിന് ചുറ്റും കേന്ദ്രസേനാംഗങ്ങൾ നിലയുറപ്പിച്ചിരുന്നു.
ലോക്കൽ പോലീസ് വിവരമറിഞ്ഞെത്തുമ്പോഴേക്കും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ വീടിനകത്തു കടന്ന് പരിശോധന തുടങ്ങിയിരുന്നു.
പരിശോധനയിൽ ഹാർഡ് ഡിസ്കും ചില രേഖകളും ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെ ഓഫീസിൽ എത്തിച്ചു. ഗതാഗതം തടഞ്ഞ നടപടിക്കെതിരേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതോടെ തീരദേശ റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. റെയ്ഡ് രാവിലെ പത്തുവരെ തുടർന്നു. ജില്ലാ പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ദേശീയ അന്വേഷണ ഏജൻസിക്കെതിരേ മുദ്രാവാക്യങ്ങളുമായി മെട്ടമ്മൽ ജംഗ്ഷൻ വരെ പ്രകടനം നടത്തി.
കാസർഗോഡ് പെരുമ്പള പാലത്തിന് സമീപം പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിലും റെയ്ഡ് നടന്നു. ഇന്നലെ പുലര്‍ച്ചെ നാലോടെ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു. എന്‍ഐഎക്ക് പുറമെ ഇഡി, നര്‍കോട്ടിക് വിഭാഗങ്ങളും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
സ്ഥലത്ത് സിആര്‍പിഎഫിന്റെ കാവലുമുണ്ടായിരുന്നു. ഒരു പതാക, ബാനര്‍, പുസ്തകം, ബാഡ്ജ് എന്നിവ ഓഫീസില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്തു. റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറെനേരം ഓഫീസിന് സമീപം റോഡില്‍ കുത്തിയിരുന്നു. പരിശോധകസംഘം പോയതിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നായന്മാര്മൂലയില് ദേശീയപാത ഉപരോധിച്ചു.
കണ്ണൂർ താണയിലുള്ള പോപ്പുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന എൻഐഎ സംഘത്തിന്റെ പരിശോധന രാവിലെ 6.45 ഓടെ അവസാനിച്ചു. പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ല. റെയ്ഡ് നടക്കുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. റെയ്ഡിന് മുന്നോടിയായി കേന്ദ്രസേനയെയും പോലീസിനെയും വിന്യസിച്ചിരുന്നു.
റെയ്ഡിനെതിരേ പ്രതിഷേധവുമായി കണ്ണൂർ എസിപി ഓഫീസിന് മുന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എത്തിയിരുന്നു. റെയ്ഡിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് എഴുതി നൽകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി. തുടർന്ന് എഴുതി നൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞുപോകുകയായിരുന്നു. പിന്നീട് നഗരത്തിൽ പ്രകടനം നടത്തിയ പ്രവർത്തകർ കണ്ണൂർ കാൾടെക്സ് ജംഗ്ഷൻ ഉപരോധിക്കുകയും ചെയ്തു. ടൗൺ പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
പോപ്പുലർ ഫ്രണ്ട് കാസർഗോഡ് ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ; കണ്ണൂരും കാസർഗോട്ടും സംഘർഷം
11:52 PM Sep 22, 2022 | Deepika.com