കൽപ്പറ്റ: അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വയ്ക്കുന്നവരെ കണ്ടെത്തുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച ’ഓപ്പറേഷൻ യെല്ലോ’ പദ്ധതി ജില്ലയിൽ തുടങ്ങി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പൊതു വിതരണ വകുപ്പിന്റെ മൊബൈൽ നന്പർ, ടോൾ ഫ്രീ (മൊബൈൽ നന്പർ 9188527301, ടോൾ ഫ്രീ 1967) നന്പറുകളിലും ജില്ലാ സപ്ലൈ ഓഫീസ് നന്പറിലും (04936 202273) അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് പങ്കുവയ്ക്കാം. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
2013ലെ ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ച് കേരളത്തിൽ 92.61 ലക്ഷം കാർഡുടമകളിൽ 43.94 ശതമാനം റേഷൻ കാർഡ് ഉടമകളെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ വർഷങ്ങളിൽ വകുപ്പ് നടത്തിയ പരിശോധനകളിൽ മുൻഗണനാ വിഭാഗത്തിൽ അനർഹരായ നിരവധി ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിരുന്നു. പകരം 2.54 ലക്ഷത്തോളം പുതിയ കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ നൽകാൻ സർക്കാരിന് കഴിഞ്ഞു. ജില്ലയിൽ നിലവിൽ 1,98,092 റേഷൻ കാർഡുടമകളുണ്ട്. ഇതിൽ 1,01,717 പേർ മുൻഗണനാ വിഭാഗത്തിൽപ്പെടുന്നവരാണ്.
ജൂലൈ 30 വരെയുള്ള കണക്ക് പ്രകാരം സർക്കാർ നിർദേശ പ്രകാരം സ്വമേധയാ സറണ്ടർ ചെയ്തതും പരിശോധന വഴിയും 2,421 കാർഡുടമകൾ പൊതു വിഭാഗത്തിലേക്ക് മാറി. അനർഹമായി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് കാർഡുകൾ തിരികെ ഏൽപ്പിക്കാൻ സമയം നൽകിയിട്ടും വളരെ കുറച്ചുപേർ മാത്രമാണ് അവസരം വിനിയോഗിച്ചത്.
അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചവർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ്.
ഓപ്പറേഷൻ യെല്ലോ; റേഷൻ അനർഹർ പുറത്താകും
11:06 PM Sep 22, 2022 | Deepika.com