മാന്നാർ: അജ്ഞാതജീവിയുടെ ആക്രമണം തുടരുന്നു. പരുമല കൊമ്പുപറമ്പിൽ ജോജിയുടെ രണ്ടു ആടുകളെ കടിച്ചുകൊന്നതിനു പിന്നാലെ വളർത്തു കിളികളെ കൂടുതകർത്ത് പിടികൂടി അജ്ഞാത ജീവി കൊന്നത്. വീടിനോട് ചേർന്ന് ഉയരത്തിൽ സ്ഥാപിച്ചിരുന്ന കിളി കൂടിന്റെ കന്പി വലകൾ വലിച്ചിളക്കിയാണ് അതിനുള്ളിൽനിന്നും 15 കിളികളെ പിടിച്ചുകൊണ്ടുപോയത്. ഇതിന്റെ തൂവലുകളും മറ്റും പരിസര പ്രദേശങ്ങളിൽ കിടപ്പുണ്ടായിരുന്നു.
കഴിഞ്ഞദിവസം ഇതേ വീട്ടിൽനിന്നാണ് രണ്ട് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നത്. അതിനാൽ ബാക്കി രണ്ട് ആടുകളെ വീടിനുള്ളിലാണ് രാത്രിയിൽ ഇട്ടത്. അടുത്ത ദിവസമാണ് കൂട് തകർത്ത് പക്ഷികളെ പിടിച്ചത്. നായ്ക്കളാണോ മറ്റ് ജീവികളാണോ എന്നറിയാതെ കുഴയുകയാണ് നാട്ടുകാർ.
വിദ്യാർഥിയെ തെരുവുനായ് കടിച്ചു
മാന്നാർ: വിദ്യാർഥിയെ തെരുവുനായ് അക്രമിച്ചു. പാവുക്കര പരവഴയിൽ ഗോപൻ-രേണുക ദമ്പതികളുടെ മകൻ അന്പാടിക്കാണ് തെരുവുനായ് അക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴിയിൽ പാവുക്കര കണ്ണംപടവ് ഭാഗത്തുവച്ചാണ് തെരുവുനായ കടിച്ചത്. നായ ഓടിവരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
നായുടെ കടിയിൽ ചെവിക്കും മൂക്കിനും പരിക്കേറ്റു. കട്ടിയുടെ കരച്ചിൽ കേട്ടെത്തിയവർ നായയെ അടിച്ചോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ അന്പാടിയെ മാവേലിക്കര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വാക്സിനെടുത്തശേഷം വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അജ്ഞാതജീവിയുടെ ആക്രമണം; പക്ഷികളെ പിടിച്ചു
10:28 PM Sep 22, 2022 | Deepika.com