ചിറ്റൂർ : താലൂക്കിൽ കെഎസ്ഇബി കേബിൾ സ്ഥാപിക്കുന്നതിനു വേണ്ടി റോഡിൽ കുഴിയെടുത്തതു മൂലമുള്ള ഗർത്തങ്ങൾ പൊതുമരാമത്ത് അധികൃതർ ശരിപ്പെടുത്തി തുടങ്ങി. റോഡിലെ ഗർത്തങ്ങൾ പുനർനിർമാണത്തിനായി 11 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിൽ മുൻപ് കെഎസ്ഇബി അടച്ചിരുന്നു. കൊടുവായൂർ മീനാക്ഷിപുരം, മേട്ടുപ്പാളയം, കൊഴിഞ്ഞാന്പാറ, ആശുപത്രി ജംഗ്ഷൻ ഗോപാലപുരം ഉൾപ്പെടെ സ്ഥലങ്ങളിലെ ഗർത്തങ്ങളാണ് പുനർനിർമാണം ആരംഭിച്ചിരിക്കുന്നത്.
കരാറുകാരൻ ജോലികൾ പുർത്തിയാക്കാൻ നിശ്ചിതസമയ പരിധിയും നല്കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ കുഴിയെടുത്ത സ്ഥലത്ത് വാഹന അപകടങ്ങൾ നടന്നിട്ടുണ്ട്. ഇതിനു പുറമെ ഗതാഗതക്കുരുക്കും രൂക്ഷമാവുന്നതായും യാത്രക്കാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. തത്തമംഗലം ചേന്പൻ കുളത്തിനടുത്ത് വാഹന അപകടത്തിൽ വൃദ്ധൻ മരിച്ച സംഭവം പൊതുജന പ്രതിഷേധത്തിനു കാരണമായിരുന്നു. ചിറ്റൂർ താലൂക്ക് വികസന സമിതി യോഗത്തിലും റോഡിലെ ഗർത്തങ്ങൾ അപകട ഭീഷണിയാവുന്നതായി പരാതി എത്തിയിരുന്നു. ഇപ്പോൾ മഴ നിലച്ചതിനാലാണ് ഗർത്തങ്ങൾ സുരക്ഷിതമായി മൂടുന്നതെന്നു പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ അറിയിച്ചു.
കേബിളിടാൻ റോഡിൽ കുഴിയെടുത്തത് അടച്ചു തുടങ്ങി
12:41 AM Sep 22, 2022 | Deepika.com